Listen live radio
ശ്രീലങ്ക: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. പ്രധാനമന്ത്രി പ്രസിഡന്റുമായി ചർച്ച നടത്തും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായിരിക്കുകയാണ്.
പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതായി ഇന്നലെ അഭ്യൂഹം ഉണ്ടായിരുന്നു. ശ്രീലങ്കൻ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്സേ പ്രസിഡന്റിന് രാജി നൽകിയെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ രാജിവാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും കൂപ്പുകുത്തുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.
ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു.