Listen live radio
ഖാദിക്ക് പകരം മെഷീൻ നിർമിത പോളിയെസ്റ്റർ ദേശീയപതാകകൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ അനുവദിക്കുന്ന ഉത്തരവിന് എതിരെ രാജ്യസഭയിൽ പ്രത്യേക പരാമർശം നടത്തി.പി.സന്തോഷ്കുമാർ എം പി
ന്യൂഡൽഹി:നമ്മുടെ ത്രിവർണ്ണ പതാക പോലെതന്നെ ഖാദിയും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ പ്രതീകമാണ്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് എതിരായുള്ള ജനകീയസമരങ്ങളിൽ ദേശീയവികാരം രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ ഗാന്ധിജി ഉപയോഗിച്ച ശക്തമായ ആയുധങ്ങൾ ഖാദിയും സ്വദേശിയും ആയിരുന്നു. അതുകൊണ്ടുതന്നെ ദേശീയപതാക ഉയർത്താൻ തുടങ്ങിയ നാൾ മുതൽ കൈത്തറിയിൽ നെയ്ത ഖാദി,ഖാദി സിൽക്ക്, വൂളൻ തുണിയിലുള്ള ദേശീയപതാക മാത്രമാണ് അംഗീകരിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ മോദി സർക്കാർ നാഷണൽ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയുകയും മെഷീൻ നിർമിത പോളിയെസ്റ്റർപതാകകൾ യഥേഷ്ടം ഇറക്കുമതി ചെയ്ത് ഉപയോഗിക്കാം എന്ന് ഉത്തരവിടുകയും ചെയ്തു. ഇത് നമ്മുടെ മഹത്തായ ദേശീയപൈതൃകത്തോടുള്ള അവഹേളനം ആണെന്ന് മാത്രമല്ല, ഇന്ത്യയിൽ ആകമാനം വേരുകൾ ഉള്ള ഖാദി വ്യവസായത്തോടുള്ള അനാദരവ് കൂടിയാണ്. 1.4 കോടി ഖാദി തൊഴിലാളികൾ ന്യായമായ കൂലിയും വരുമാനവും ഇല്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ ആണ് പോളിയെസ്റ്റർ ദേശീയപതാക ഇറക്കുമതി ചെയ്യാൻ ഉത്തരവിടുന്നത് എന്ന വസ്തുത എത്രമാത്രം ജനവിരുദ്ധമാണ് ഈ സർക്കാരിന്റെ നയങ്ങൾ എന്ന് തെളിയിക്കുന്നു. ഖാദി പതാകകൾ വൻതോതിൽ നെയ്ത് ഉണ്ടാക്കുവാനുള്ള കരാർ ഇന്ത്യയിലെ 2398 ഖാദി യൂണിറ്റുകൾക്ക് നൽകിയിരുന്നെങ്കിൽ അത് ഈ രംഗത്ത് വലിയ ചലനമുണ്ടാക്കുമായിരുന്നു. അങ്ങനെയാണ് ദേശസ്നേഹവും ദേശീയപതാകയോടുള്ള വൈകാരികതയും പ്രകടമാക്കേണ്ടത്. അല്ലാതെ ഒരു വശത്തു കൂടി പോളിയസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യുകയും മറുവശത്തു ആത്മനിർഭർ ഭാരത് എന്ന് നാടകീയഭാഷണവും നടത്തിക്കൊണ്ടല്ല. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പോളിയെസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് ദേശീയപതാകയോടും ചരിത്രത്തോടും ഉള്ള അവഹേളനം ആണെന്നും, ഫ്ലാഗ് കോഡ് ഭേദഗതി നിരുപാധികം പിൻവലിക്കണം എന്നും പ്രത്യേക പരാമർശം വഴി ആവശ്യപ്പെട്ടു.