Listen live radio
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ അടക്കം വയനാട്ടിലെ മൂന്ന് ആശുപത്രികളിൽ മണിക്കൂറുകളോളം അതിജീവിതകളുമായി പോലീസിന് അലയേണ്ടി വന്നതിന് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമായി വയനാട് മെഡിക്കൽ കോളേജിൽ മൂന്നു മണിക്കൂറോളം വൈദ്യ പരിശോധനയ്ക്ക് വേണ്ടി പിഞ്ചു കുട്ടികൾക്ക് ആശുപത്രി വരാന്തകളിൽ ഇരിക്കേണ്ടി വന്നത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ്.മെഡിക്കൽ കോളേജിൽ ഗൈനക്കോളജി ഡോക്ടർക്ക് വേണ്ടി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു എന്നത് മാത്രമല്ല മൂന്നു മണിക്കൂറിനു ശേഷമാണ് ഡോക്ടർ ഇല്ല എന്ന വിവരം അറിയിക്കുക പോലും ചെയ്യുന്നത്.
മണിക്കൂറുകളോളം ഗൈനക്കോളജി ഡോക്ടറുടെ സേവനം ലഭിക്കാതിരുന്നാൽ അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾ മരണത്തിന് കീഴടങ്ങേണ്ടി വരും.മെഡിക്കൽ കോളേജിൽ ഗൈനക്കോളജി ഡോക്ടറുടെ സേവനം ഡോക്ടർമാരുടെ ഇഷ്ടപ്രകാരമാണോ ജനങ്ങൾക്ക് ലഭിക്കേണ്ടത് എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ആശുപത്രി അധികൃതരുടെ തികഞ്ഞ അലംഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.ഈ വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. എഐവൈഎഫ് മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് നിസാർ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ പത്മനാഭൻ, ജ്യോതിഷ് വി, അജേഷ് കെ ബി തുടങ്ങിയവർ സംസാരിച്ചു.