കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു(27)വിനെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഷജു ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളിലിരുന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകോപിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. ഇയാള്‍ വൈത്തിരി പോലീസുകാരുള്‍പ്പെട്ട കുഴല്‍പ്പണം തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരുന്നയാളാണ്. 2025 സെപ്തംബറിലാണ് സംഭവം. തട്ടിപ്പുകാര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലിരുന്ന് ടെലഗ്രാമിലുടെ നോയിഡ സ്വദേശിനിയെ നിരന്തരം ബന്ധപ്പെട്ട് വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 401,117 രൂപയാണ് ഇവരില്‍ നിന്ന് തട്ടിയെടുത്തത്. പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകോപിച്ചാണ് തട്ടിപ്പ് നടത്തിയത്.
നോയിഡ സ്വദേശിനിയില്‍ നിന്ന് 15.09.2025 തീയതി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേടിയെടുത്ത 1,55,618 രൂപ ചുണ്ടേല്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും ചെക്ക് വഴി വിഷ്ണു പിന്‍വലിച്ചു. ഇയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 2025 ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തോളം രൂപ ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ പണം ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.














