Kerala

യുവതിയുടെ ശരീരത്തിൽ 53 മുറിവുകൾ, ക്രൂരമായ ലൈംഗിക പീഡനം; ലോക്കൽ പൊലീസ് തോറ്റപ്പോൾ പ്രതിയെ കുടുക്കിയത് ക്രൈംബ്രാഞ്ച്

പത്തനംതിട്ട∙ യുവതിയെ ലൈംഗികാതിക്രമം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനു (46) ജീവപര്യന്തം കഠിന തടവ്. ലൈംഗിക പീഡനത്തിനു 10 വർഷവും വീട്ടിൽ അതിക്രമിച്ചു കടന്നതിനു 7 വർഷവും കൂടി തടവ് വിധിച്ചു. ചുങ്കപ്പാറ മാപ്പൂര് ടിഞ്ചു മൈക്കിളാണ് (26) കൊല്ലപ്പെട്ടത്. വിവിധ വകുപ്പുകളിലായി 3.5 ലക്ഷം രൂപ പിഴയും പത്തനംതിട്ട അഡിഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി.പി.ജയകൃഷ്ണൻ വിധിച്ചിട്ടുണ്ട്. പ്രതിയുടെ സ്വത്തിൽ നിന്നും പിഴ ഈടാക്കാം. പിഴ അടച്ചില്ലെങ്കിൽ അധിക കാലം തടവ് അനുഭവിക്കണം. കൊലപാതകം, ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

2019 ഡിസംബർ 15നായിരുന്നു ടിഞ്ചു കൊല ചെയ്യപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് കോട്ടാങ്ങലിലുള്ള ആൺ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ 53 മുറിവുകളുള്ളതായും ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിയെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പെരുമ്പെട്ടി പൊലീസ്, ടിഞ്ചുവിന്റെ ആൺ സുഹൃത്ത് ടിജിനെയാണ് ആദ്യം സംശയിച്ചിരുന്നത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് 2020ൽ ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണ ചുമതലയെത്തുന്നത്.

യുവതിയുടെ നഖത്തിനിടയിൽ നിന്നും ലഭിച്ച കോശമുൾപ്പെടെയുള്ളവ കേസിൽ നിർണായകമായി. സാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടർന്നു. സംശയനിഴലിലുള്ള ആളുടെ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു. സംഭവദിവസം പ്രതി നസീർ, ടിഞ്ചു താമസിച്ചിരുന്ന വീട്ടിൽ മരങ്ങൾ നോക്കാനെത്തിയിരുന്നു. വീട്ടിൽ ടിഞ്ചു മാത്രമേയുള്ളുവെന്നു മനസ്സിലാക്കിയ പ്രതി വീടിനുള്ളിലേക്ക് കടന്ന് ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.കട്ടിലിൽ തല ഇടിപ്പിച്ച് അബോധാവസ്ഥയിലാക്കി. ക്രൂരമായി പീഡനം നടത്തിയ ശേഷം പ്രതി, മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹൂക്കിൽ ടിഞ്ചുവിനെ വെള്ളമുണ്ടിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ പ്രതിയിലേക്കെത്തുന്ന പ്രധാന തെളിവുകൾ കണ്ടെത്തി. മേൽക്കൂരയിൽ മുണ്ട് കൊരുത്ത രീതിയും മറ്റൊരു തെളിവായി. തടിപ്പണിക്കാർ കെട്ടുന്ന രീതിയിലായിരുന്നു ഈ കെട്ട്. പ്രോസിക്യുഷനുവേണ്ടി ഹരിശങ്കർ പ്രസാദ് ഹാജരായി. 2021 ഒക്ടോബർ 23നാണ് പ്രതി പിടിയിലാകുന്നത്. അറസ്റ്റിലായ ശേഷം ഇതുവരെയും ജയിലിലാണ് നസീർ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.