പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി.
കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ്. 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡി. ക്കും ചെയർമാനും എതിരേ വരെ കേസ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് കുറവുള്ള ഒരു ശതമാനം പരിഹരിക്കാൻ പാൽപ്പൊടി ചേർക്കുന്നുണ്ട്. ഇനി പാൽപ്പൊടി വേണ്ടാത്തവർക്ക് 8.4 എസ്.എൻ.എഫ്. 3 ഫാറ്റ് അടങ്ങിയ പാൽ ലഭ്യമാണ്, അത് ഉപയോഗിക്കാം. പാലിൽനിന്ന് വെള്ളം ഒഴിവാക്കി ഉണക്കിയെടുക്കുന്നതാണ് പാൽപ്പൊടി. ലാഭം മാത്രം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം അല്ല മിൽമ. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ് മിൽമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.മിൽമ പാലിന്റെ ഗുണത്തെക്കുറിച്ച ആരും ആകുലപ്പെടേണ്ട. ക്ഷീരകർഷകരിൽനിന്ന് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കിയാണ് അവർക്ക് അതിന്റെ വില കൊടുക്കുന്നതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘മാറുന്നകാലം മായാത്ത നന്മ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രിയും മിൽമ ചെയർമാനും.














