കാസര്‍കോട്: മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിനു പിന്നാലെ പരിക്കേറ്റ് ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി 16 വയസുകാരി മറിയം ജുമൈലയാണ് പിതാവ് ഉമർ ഫാറൂഖിന്റെ ആക്രമണത്തിൽ ഇന്നലെ മരിച്ചത്.ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് പിന്നാലെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. ഷേഖ് അബ്ബയും ഉമ്മറും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് ഷേഖ് അബ്ബയെ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ ജുമൈലക്ക് വെട്ടേറ്റത്.പ്രതിയായ ഉമ്മര്‍ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ കഞ്ചാവ് അടക്കമുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍ പറയുന്നു.














