കറുകച്ചാൽ ∙ പൈനാപ്പിൾ കർഷകർക്ക് ഇതു മധുരകാലം. കഴിഞ്ഞ ദിവസം വാഴക്കുളം മാർക്കറ്റിൽ പച്ചയ്ക്ക് 37 – 39 രൂപയും പഴത്തിന് 42 – 44 രൂപയുമാണ് ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ വില. ഓറഞ്ച്, തണ്ണിമത്തൻ എന്നിവയുടെ ലഭ്യതക്കുറവാണ് പൈനാപ്പിൾ വില ഉയരാൻ കാരണം. ഒപ്പം ഉത്തരേന്ത്യയിൽ വിവാഹ സീസണായതിനാൽ ഡിമാൻഡ് കൂടുതലാണ്. ചില കർഷകർ റമസാൻ മാസം കണക്കാക്കി വിളവെടുക്കാൻ തീരുമാനിച്ചതും ചരക്കുദൗർലഭ്യത്തിന് ഇടയാക്കിയതായി കച്ചവടക്കാർ പറയുന്നു.കടുത്ത വേനൽ കാരണം പൈനാപ്പിൾ തൂക്കം കുത്തനെ കുറയുന്നു. ബി, സി, ഗ്രേഡ് കൈതച്ചക്കകളാണു കിട്ടുന്നത്. 10 ടൺ പ്രതീക്ഷിക്കുമ്പോൾ 5 ടൺ പോലും കിട്ടുന്നില്ലെന്ന് പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്സ് അസോസിയേഷന്റെ കോട്ടയം പ്രസിഡന്റായ തോമസ് പി.മാത്യു പറയുന്നു.
10 വർഷത്തിനിടെ വില ഇത്രയും ഉയരുന്നത് ഇപ്പോഴാണ്. വൻകിട തോട്ടങ്ങളിൽ ഉൽപാദനത്തിൽ വരുത്തിയ നിയന്ത്രണം വിപണിയിൽ കൃത്രിമക്ഷാമത്തിന് ഇടയാക്കി. ഒപ്പം ഉത്തരേന്ത്യയിൽ നിന്നു ഡിമാൻഡ് ഉയർന്നതും വില ഉയരാൻ കാരണമായി. കടുത്ത ചൂടിനെ തടുക്കാൻ സംവിധാനങ്ങൾ ഇല്ലാതെ നെട്ടോട്ടത്തിലാണ് കർഷകർ. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് സെൻട്രൽ ട്രാവൻകൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ ആവശ്യപ്പെടുന്നു.














