ബെംഗളൂരു: കർണാടകയിൽ മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് കാറിന് തീപിടിച്ച വെന്തുമരിച്ചു. സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽനിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെയാണ് കാറിലുണ്ടായിരുന്ന തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയ പാതയിലായിരുന്നു സംഭവം.
ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതിയെ ശനിയാഴ്ച രാവിലെയാണ് കാണാതായത്. ജയനഗറിലെത്തി, നാഗേന്ദ്ര യുവതിയെ ബലമായി ടാക്സിയിൽ കയറ്റിക്കൊണ്ടുപോയി എന്നാണ് പോലീസ് പറയുന്നത്. നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വേർപിരിയുകയായിരുന്നു. മാത്രമല്ല, യുവതി നാഗേന്ദ്രയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.നഗരത്തിൽ നിന്ന് വാടകയ്‌ക്കെടുത്ത ടാക്സിയിൽ ബലമായി കയറ്റി അങ്കോലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന നാഗേന്ദ്ര, താൻ ജീവനൊടുക്കുമെന്നും പറഞ്ഞു. സ്ഫോടകവസ്തു കൈവശം വെച്ചിരുന്ന ഇയാൾ ഇത് യാത്രയ്ക്കിടെ ഇത് യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തി. വാഹനം ഓടിക്കൊണ്ടിരിക്കെ നാഗേന്ദ്ര യുവതിയെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു.ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തിയതോടെ, ഡോർ തുറന്ന് പുറത്തിറങ്ങിയ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറിൽ വലിയ സ്ഫോടനമുണ്ടാവുകയും തീപിടിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ കുടുങ്ങിയ നാഗേന്ദ്ര സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. പ്രാഥമിക അന്വേഷണത്തിൽ നാഗേന്ദ്ര സ്ഫോടകവസ്തു കരുതിയിരുന്നതായും ബോധപൂർവം സ്ഫോടനം നടത്തിയതായും സംശയിക്കുന്നതായി തുമകൂരു പോലീസ് സൂപ്രണ്ട് അറിയിച്ചു.
വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചു, എങ്ങനെയാണ് സ്ഫോടനം നടന്നത് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കല്ലമ്പെള്ള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.














