കാസർകോട് ∙ മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പ് നഗർ ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ ധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. വലതു തുടയിൽ ആഴത്തിലുണ്ടായ മുറിവിൽനിന്ന് രക്തം വാർന്നു പോകുകയും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് ഷേക്കുഞ്ഞിയുടെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മർ ഫാറൂഖിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.തിങ്കളാഴ്ച വൈകിട്ടാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്ലസ് ടു വിദ്യാർഥിനിയായ കുഞ്ചത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം തുമിനാട് ഹിൽടോപ് നഗറിലെ ജുമൈല (18), ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞി (53) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന തോന്നലാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അക്രമം നടത്താൻ മുൻകൂട്ടി തീരുമാനിച്ചതായി പൊലീസിന് സൂചനയുണ്ട്.
ഷേക്കുഞ്ഞിയുടെ വീട്ടിലാണ് കൊല്ലപ്പെട്ട ജുമൈലയും ഉമ്മ താഹിറയും താമസം. ഉമ്മർ ഫാറൂഖും താഹിറയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ബന്ധം വേർപിരിയുന്നെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു.ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമ്മർ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ജുമൈലയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഷേക്കുഞ്ഞിയും ഉണ്ടായിരുന്നെങ്കിലും രക്തം വാർന്ന് അവശനാകുകയായിരുന്നു. ജുമൈലയെ ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയാണ് ഷേക്കുഞ്ഞി മരണത്തിന് കീഴടങ്ങിയത്. ഇരുവരുടേയും കബറടക്കം നടത്തി. ഉമ്മർ ഫാറൂഖിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.














