Kerala

‘സർ എന്റെ സഹോദരനെ കീറി നോവിക്കേണ്ട, ഞങ്ങൾക്കാർക്കും പരാതിയില്ല..’ കുടുക്കിയത് പ്രതിയുടെ പെരുമാറ്റം

വാളയാർ ∙ കഞ്ചിക്കോട്ട് കിടപ്പുമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു; സഹോദരൻ അറസ്റ്റിൽ. കഞ്ചിക്കോട് പഴയ റോഡ് വാട്ടർടാങ്ക് ജംക്‌ഷൻ ഓൾഡ് പോസ്റ്റ‌് ഓഫിസ് തെരുവിൽ ആർ.ബാബുവാണു (35) കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ സതീഷാണ് (38) അറസ്റ്റിലായത്.മരണ കാരണം നെഞ്ചിലേറ്റ മർദനമാണെന്നും വാരിയെല്ലുകളും നെഞ്ചെല്ലുകളും തകർന്ന നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതു വഴിത്തിരിവായി.നിർമാണത്തൊഴിലാളികളായ ഇരുവരും ഒരു വീട്ടിലെ രണ്ടു ഭാഗങ്ങളിലായാണു താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ മീൻ നന്നാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

ഇതിനിടെ കല്ലോ വടിയോ ഉപയോഗിച്ച് ബാബുവിനെ സതീഷ് അടിച്ചു. നെഞ്ചത്ത് അടികൊണ്ട് ഇയാൾ അവശനായി. പിന്നീടു മുറിയിലേക്കു പോയി കട്ടിലിലേക്കു വീണു. ഈ സമയം സതീഷ് കടന്നുകളഞ്ഞു. ഇവരുടെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങിയെത്തിയ അമ്മ പാർവതിയാണു കട്ടിലിൽ വീണു കിടക്കുകയായിരുന്ന ബാബുവിനെ കണ്ടത്. വായിൽ നിന്നു ചോര ഒലിച്ചിറങ്ങുന്നതു കണ്ടു ബന്ധുക്കൾ ദുരൂഹത ആരോപിക്കുകയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നി സതീഷിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീടു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബാബുവിന്റെ സംസ്കാരം നടത്തി. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, ഗ്രേഡ് എസ്ഐ എസ്.സീജൻ, എഎസ്ഐ പി.എച്ച്.നൗഷാദ്, സീനിയർ സിപിഒമാരായ എസ്.ജയപ്രകാശ്, ആർ.രഘു, അബു താഹിർ, വി.ഷാമോൻ, ആർ.വിനോദ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.

‘സഹോദരനെ കീറി നോവിക്കേണ്ട’, കുടുക്കിയത് പ്രതിയുടെ പെരുമാറ്റം ‘സർ എന്റെ സഹോദരനെ കീറി നോവിക്കേണ്ട, ഞങ്ങൾക്കാർക്കും പരാതിയില്ല, പോസ്റ്റ്മോർട്ടം നടത്താനും താൽപര്യമില്ല’, . പ്രതിയായ സതീഷ് പൊലീസിനോടു പറഞ്ഞതാണിത്. പോസ്റ്റ്മോർട്ടം വഴിത്തിരിവായപ്പോൾ പ്രതിയെ കുടുക്കിയത് ഇത്തരത്തിലുള്ള അസാധാരണ പെരുമാറ്റമാണെന്നു പൊലീസ് പറയുന്നു. സംഭവസ്ഥലത്തു പൊലീസ് എത്തിയപ്പോൾ മുതൽ എല്ലാ കാര്യങ്ങളും കൂടെനിന്നു ചെയ്തതു സതീഷായിരുന്നു. മദ്യപിച്ചാണ് എത്തിയിരുന്നതെങ്കിലും മൃതദേഹം മാറ്റാനും നടപടികൾ പൂർത്തിയാക്കാനും പൊലീസിനൊപ്പം സഹായിയായി ഇയാളുണ്ടായിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം വേണ്ടെന്നു വാശിപിടിച്ചതോടെ സംശയം ഇരട്ടിച്ചു. ഇവർ പരസ്പരം വഴക്കടിച്ചിരുന്നെന്നു സമീപവാസികളുടെ മൊഴി കൂടി ലഭിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.