Kerala

പാതിവില തട്ടിപ്പ് കേസ്: ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

കൊച്ചി ∙ പാതിവില തട്ടിപ്പ് കേസിൽ മുതിർന്ന ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂർ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടർ നടപടികൾ വൈകാതെയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

2024ലാണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈൻ) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എൻജിഒ കോൺഫെഡറേഷൻ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നൽകി. 63,500 രൂപ നൽകിയതിന് രസീത് നൽകിയെന്നും ഇവർ പറയുന്നു.

രണ്ടു വർഷമായിട്ടും സ്കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസിന് മൊഴി നൽകി. സുമേഷ്, എ.എൻ.രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ.ടി.ബിനീഷ് എന്നിവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെയും രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയ്ക്കെതിരെ ഒട്ടേറെ പരാതികൾ ഉയര്‍ന്നിരുന്നു. എന്നാൽ പാതിവില തട്ടിപ്പിൽ തങ്ങൾക്ക് പങ്കില്ലെന്നും താനും ഇതിന്റെ ഇരയാണെന്നുമായിരുന്നു പരാതി ഉയർന്ന വേളയിൽ രാധാകൃഷ്ണൻ പറഞ്ഞത്. എൻജിഒ കോൺഫെഡറേഷന്റെ സ്ഥാപകൻ കെ.എൻ.ആനന്ദ കുമാറുമായുള്ള പരിചയം മൂലമാണ് കോൺഫെഡറഷനുമായി കരാറിലെത്തിയത്. ആനന്ദകുമാറാണ് അനന്തകൃഷ്ണനെ പരിചയപ്പെടുത്തിയത്. തുടർന്ന് സാമൂഹ്യ സേവനം എന്ന നിലയിൽ സ്കൂട്ടറുകളും മറ്റും നല്‍കുന്നതിന് അവർ പറഞ്ഞ ഒരു കമ്പനിയുമായി കരാർ ഒപ്പു വയ്ക്കുകയായിരുന്നു. 2024 മാർച്ച് അ‍ഞ്ചിനാണ് കരാർ ഒപ്പുവച്ചത്. തുടർന്ന് ശേഖരിച്ച പണം മുഴുവൻ ഈ കമ്പനിയിലേക്ക് അടച്ചു. എന്നാൽ ജൂലൈ മാസത്തോടെയാണ് കോൺഫെഡറേഷനിൽ നിന്ന് പിന്മാറുകയാണെന്ന് ആനന്ദകുമാർ അറിയിച്ചത്. എന്നാൽ അപ്പോഴേക്കും പിരിച്ച പണം മുഴുവൻ അവരെ ഏൽപ്പിച്ചിരുന്നതിനാൽ പിന്മാറാൻ തനിക്ക് സാധിച്ചില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ വിശദീകരണം. സ്കൂട്ടർ വേണ്ടവർക്ക് അതും പണം തിരികെ വേണ്ടവർക്ക് അതും നൽകുമെന്ന് രാധാകൃഷ്ണൻ പറഞ്ഞിരുന്നങ്കിലും ഇത് നടപ്പായില്ല എന്നാണ് പുതിയ പരാതി തെളിയിക്കുന്നത്.

പാതിവില തട്ടിപ്പു കേസിൽ ആനന്ദ കുമാറും അനന്തുകൃഷ്ണനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 40,000ത്തിലധികം പേർ വ‍ഞ്ചിതരായിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നുമാണ് അന്വേഷകർ പറയുന്നത്. 1300ലധികം കേസുകളാണ് പൊലീസ് നിലവിൽ റജിസ്റ്റർ ചെയ്തിട്ടുളളത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.