Kerala

രാജു രാത്രിയിൽ ബന്ധുവീട്ടിലേക്ക് മാറി, പൊലീസ് വന്നത് 2 തവണ; വാഹനാപകട കേസിൽ പൊലീസിന് വീഴ്ച?

തിരുവനന്തപുരം∙ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് അന്വേഷിക്കും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടമുണ്ടായതു മുതലുള്ള പൊലീസ് നീക്കങ്ങളെല്ലാം പരിശോധിക്കും. അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ചിന്റെ സഹായവുമുണ്ടായിരിക്കും. കേസിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. സംഭവം നടന്ന രാത്രി തന്നെ പൊലീസ് രാജുവിന്റെ വീട്ടിലെത്തിയെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോടു പറഞ്ഞത്. കാർ കണ്ടെത്തിയില്ലെന്നും വീടു പൂട്ടിയിരിക്കുകയായിരുന്നെന്നും കമ്മിഷണർ പറഞ്ഞു. എന്നാൽ, പൊലീസ് വീട്ടിൽവന്നു തന്നെ കണ്ടെന്നും താൻ രോഗിയാണെന്നും ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണെന്നും പറഞ്ഞതിനാൽ ‌രാവിലെ സ്റ്റേഷനിലെത്തിയാൽ മതിയെന്നു നിർദേശിച്ചെന്നുമായിരുന്നു രാജുവിന്റെ പ്രതികരണം. അപകടംനടന്ന് 12 മണിക്കൂറിനു ശേഷമാണ് മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ രാജുവിന്റെ വൈദ്യപരിശോധന നടത്തിയത്. അപകടമുണ്ടാക്കിയ കാർ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടെന്നിസ് ക്ലബ്ബിനു പിന്നിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.

അപകടം ഉണ്ടാക്കിയ വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് തിരിച്ചറിഞ്ഞശേഷം രാത്രി രണ്ട് തവണ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്വേഷിച്ചുവെന്നാണ് പൊലീസ് വിശദീകരണം. ഗേറ്റും വീടും പൂട്ടിയ നിലയിൽ ആയിരുന്നു. സാധാരണ വാഹനാപകടക്കേസ് ആയതുകൊണ്ടാണ് വീട്ടിൽ കടന്നു കയറി പരിശോധിക്കാതിരുന്നത്. പകരം മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. മണിയൻപിള്ള രാജു ബന്ധു വീട്ടിലേക്കു മാറിയതുകൊണ്ടാണ് രാത്രി കസ്റ്റഡിയില്‍ എടുക്കാൻ സാധിക്കാതെ വന്നത്. വാഹനാപകടക്കേസിൽ രാത്രിയിൽ വീട്ടിൽ കയറി കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമില്ല എന്നാണ് പൊലീസിന്റെ വിശദീകരണം. അപകടത്തിൽപ്പെട്ടവരുടെ മൊഴിയെടുക്കല്‍ ഉൾപ്പെടെയുള്ള മറ്റു നിയമനടപടികൾ എല്ലാം വേഗത്തിൽ പൂർത്തിയാക്കിയിരുന്നുവെന്നും മ്യൂസിയം പൊലീസ് വിശദീകരിച്ചു. വീഴ്ച ഉണ്ടോയെന്ന് അന്വേഷിക്കാൻ കമ്മിഷണർ ചുമതലപ്പെടുത്തിയ ഡിസിപിക്ക് ഈ വിശദീകരണം നൽകാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം, മണിയൻപിള്ള രാജു മദ്യപിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാൻ സാധിക്കുന്ന രക്തത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം വരാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും. അതിനാൽ മണിയൻപിള്ള രാജുവിനെ പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കില്ല. 2024 മുതല്‍ മദ്യപിക്കാറില്ലെന്നാണ് രാജു പറഞ്ഞത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.