Kerala

ബലമായി ശരീരത്തിൽ സ്പർശിച്ചു, ചുംബിക്കാൻ ശ്രമിച്ചു; ബിനാലയ്‌ക്കെത്തിയ വിദേശ കലാകാരിക്കെതിരെ ലൈംഗികാതിക്രമം

കൊച്ചി∙ കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വിദേശ കലാകാരിക്കു നേരെ ലൈംഗികാതിക്രമം. തയ്‌വാൻ സ്വദേശിയായ ആർട്ടിസ്റ്റാണ് മുംബൈ സ്വദേശി സുമിത് കടാരെയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഉടൻ തന്നെ ഇയാളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി ഈ മാസം രണ്ടിനാണ് വിദേശ കലാകാരിയുടെ പരാതി ലഭിക്കുന്നത്. എന്നാൽ അതിൽ ഒപ്പ് ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പരാതി നൽകാൻ നിർദേശിച്ചതനുസരിച്ച് ഈ മാസം ഏഴിന് വീണ്ടും പരാതി അയച്ചു നൽകുകയായിരുന്നു. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. സുമിത് കടാരെ ബിനാലെയുടെ ഭാഗമായ വ്യക്തിയാണോ അതോ കാഴ്ചക്കാരനായി എത്തിയതാണോ എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചശേഷം വ്യക്തമാക്കാമെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പരാതി ഇങ്ങനെ:ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ യുവതിയെ ജനുവരി രണ്ടിനാണ് പ്രതി ആദ്യം സമീപിക്കുന്നത്. ബിനാലെയുടെ വേദികളിലൊന്നായ പെപ്പർ ഹൗസിനു പുറത്തു വച്ച് പരിചയപ്പെട്ടശേഷം വൈകിട്ട് മദ്യപിക്കാനായി ക്ഷണിച്ചെങ്കിലും യുവതി നിരസിച്ചു. പിറ്റേന്ന് പ്രതി യുവതിയെ കൊച്ചി കായലിലൂടെ ബോട്ട് യാത്ര നടത്താനായി നിർബന്ധിച്ചതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 1.50ന് ബോട്ടിൽ യാത്ര തിരിച്ചു.എന്നാൽ ബോട്ടിനുള്ളിൽ വച്ച് പ്രതി യുവതിയെ അടുത്തു വന്നിരിക്കാൻ നിർബന്ധിപ്പിച്ചു. സമ്മതമില്ലാതെ ചേർത്തു പിടിച്ചുവെന്നും എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു. ബോട്ടിൽ തിരിച്ചു വന്നപ്പോഴും ഇതേ രീതിയിലുള്ള അതിക്രമമുണ്ടായി. കരയിൽ തിരിച്ചെത്തിയപ്പോൾ നിർബന്ധിപ്പിച്ച് ഓട്ടോയിൽ കയറ്റി. പിന്നാലെ ബലമായി ശരീരത്തിൽ സ്പർശിച്ചെന്നും ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. താൽപര്യമില്ല എന്നു പല തവണ വ്യക്തമാക്കിയിട്ടും പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു വിധേയയാക്കുകയായിരുന്നു എന്നും വിദേശ യുവതി പരാതിയിൽ പറയുന്നു.

നാട്ടിൽ തിരിച്ചെത്തിയ ശേഷം യുവതി കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി അയയ്ക്കുകയായിരുന്നു. പ്രതിയെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിദേശ വംശജ ആയതിനാൽ ഇവരെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതിനടക്കം സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതിനാൽ നയതന്ത്ര വൃത്തങ്ങൾ വഴി ഓൺലൈൻ ആയി മൊഴിയെടുക്കാമോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. സുമിത്തിന്റെ ഫോൺ നമ്പർ അടക്കമാണ് യുവതി പൊലീസിനു പരാതി നൽകിയിരിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.