കണ്ണൂർ ∙ പയ്യന്നൂരിൽ ‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’ എന്ന് ഫ്ലക്സ് ബോർഡ്. കാരയിലെ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കാരയിലെ സഖാക്കൾ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിൽ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഫെബ്രുവരി 13 മുതൽ 16 വരെ മണ്ഡലത്തിൽ വികസന മുന്നേറ്റ ജാഥ നടത്തുന്നുണ്ട്. ഈ ജാഥയ്ക്കെതിരെയാണ് ഫ്ലക്സ് സ്ഥാപിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. പയ്യന്നൂർ നഗരസഭയിൽ കാര വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയെ വിമത സ്ഥാനാർഥി തോൽപ്പിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖാണ് ഇവിടെ ജയിച്ചത്. വിഭാഗീയ പ്രശ്നം പരിഹരിക്കാൻ സിപിഎം നീക്കം നടത്തി വരുന്നതിനിടെയാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞിക്കൃഷ്ണൻ, മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തുടർന്ന് കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി.
കുഞ്ഞിക്കൃഷ്ണൻ ആരോപണം ഉന്നയിച്ച ധനരാജ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി നൽകാൻ സിപിഎം നേതൃത്വത്തിന് ഇതുവരെ സാധിക്കാത്തതും വിഭാഗീയ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ തന്നെ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. അതിനിടെയാണ് ഫണ്ട് വിവാദം ഉയർന്നുവന്നത്. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിലും കാരയിൽ നിന്നുള്ള ഒട്ടേറെ ആളുകൾ പങ്കെടുത്തിരുന്നു.














