തിരുവനന്തപുരം∙ യുഎസിലുള്ള സ്ത്രീയുടെ ജവഹർ നഗറിലെ കോടികൾ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്തു മറിച്ചുവിറ്റ കേസിൽ സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ. ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ഭൂമി തട്ടിയെടുക്കാൻ മറ്റു പ്രതികൾക്കു കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
യുഎസിൽ താമസിക്കുന്ന ജവഹർ സ്വദേശി ഡോറ എന്ന സ്ത്രീയുടെ 6 കോടി രൂപ വില വരുന്ന വീടും വസ്തുവും ആൾമാറാട്ടം നടത്തി തട്ടിയെടുത്തു വിറ്റുവെന്നാണ് കേസ്. ഡോറയുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഡോറ എന്ന പേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകൾ എന്ന പേരിൽ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കിയാണ് ആധാരം റജിസ്റ്റർ ചെയ്തത്. വസന്തയുടെ രേഖകൾ കൃത്യമായി പരിശോധിക്കാനോ ഇടപാടിന് ഒപ്പിട്ട സാക്ഷികൾ ഹാജരാക്കിയ വ്യാജരേഖകൾ പരിശോധിക്കാനോ സബ് റജിസ്ട്രാർ തയാറായില്ലെന്നാണു പൊലീസ് കണ്ടെത്തൽ.
ഇവർ പല തവണ മറ്റു പ്രതികളുമായി ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള സൈബർ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി ചെറുമകൾ മെറിനു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖയാണ് ആദ്യമുണ്ടാക്കിയത്. കോൺഗ്രസ് നേതാവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠന്റെ സഹായത്തോടെയാണ് തട്ടിപ്പു നടത്തിയത്. പിന്നീട് 14.5 സെന്റ് സ്ഥലവും 6000 ചതുരശ്ര അടി വീടും അനിൽ തമ്പി എന്ന വ്യവസായിക്കു വിൽക്കുകയായിരുന്നു. മണികണ്ഠനെയും അനിൽ തമ്പിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.2013 മുതൽ ജവാഹർ നഗറിലെ വസ്തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനിൽ തമ്പി പലവട്ടം വസ്തു വിൽക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ വിൽക്കാൻ തയാറായില്ല. തുടർന്ന്, ഏതു വിധേനയും വസ്തു കൈക്കലാക്കണമെന്ന ഉദ്ദേശ്യത്തോടെ അനിൽ തമ്പി തന്റെ സുഹൃത്തായ ആധാരം എഴുത്തുകാരൻ മണികണ്ഠനെ സമീപിച്ചു. ആ സമയം കടക്കെണിയിലായിരുന്ന മണികണ്ഠൻ അനിൽ തമ്പിയിൽനിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റുകയും മറ്റു പ്രതികളുമായി ചേർന്നു വസ്തു തട്ടിയെടുക്കുകയുമായിരുന്നു എന്നാണ് കേസ്.














