കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. സംസ്ഥാനം വിട്ടു പോകരുത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ചിട്ടുള്ളത്. നവംബർ 11 നാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്.കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ ജാമ്യം നേടി പുറത്തിറങ്ങുന്ന അഞ്ചാമത്തെ പ്രതിയാണ് എൻ വാസു. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി, സ്വാഭാവിക ജാമ്യം തേടി വാസു കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ കോടതിയിൽ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്.














