കോഴിക്കോട് ∙ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ബുധനാഴ്ച കോഴിക്കോട് എരഞ്ഞിപ്പാലത്താണ് പ്രായമായ വനിത വാഹനം തടഞ്ഞു നിർത്തി ഫുട്പാത്തിൽ നിന്ന് റോഡിൽ ഇറക്കി വിട്ടത്.ഇവർ തടസം പറഞ്ഞിട്ടും, സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിച്ചയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിന്ന് കാൽ കൊണ്ടും മറ്റും തടസ്സം സൃഷ്ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഫുട്പാത്തിൽ നിന്ന് പുറത്തിറക്കുന്നത്. റോഡിൽ തിരക്കു കൂടുമ്പോൾ ഈ ഭാഗത്ത് ചിലർ ഇരുചക്രവാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചു പോകുന്നത് പതിവാണ്.
‘ഇത് താൻടാ മാസ്’, ‘ഈ അമ്മയ്ക്കൊരു ബിഗ് സല്യൂട്ട്’, നിയമലംഘനം തടയുന്ന ഈ അമ്മ പുലി തന്നെ’, ‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെൻ യുവത്വവും…’ എന്നു തുടങ്ങിയ കമന്റുകളുമായാണ് പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. വടകര സ്വദേശിയായ വ്ളോഗർ അഫ്‌ലുവിന്റെ ‘അഫ്‌ലു സ്റ്റോറീസ്’ എന്ന ഹാൻഡിലിൽ ആണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഈ വിഡിയോയ്ക്ക് ലൈക്കും ഷെയറുമായി രംഗത്തുവന്നത്.














