കോഴിക്കോട് ∙ സ്പാ മസാജ് സെന്ററുകളിലേക്കു തെറപ്പിസ്റ്റുകളെ എത്തിക്കാൻ ഏജന്റുമാർ സജീവമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളെ ഇതിനായി റിക്രൂട്ട് ചെയ്യും. പിന്നീട് അവർക്കു ചില ‘മേക്ക് ഓവർ’ നടത്തിയാണു സ്പാകൾക്കു കൈമാറുന്നത്.
മേക്ക് ഓവർ കഴിയുന്നതോടെ പ്രായക്കുറവ് തോന്നിപ്പിക്കും. ഭാഷയിലും ചില മാറ്റങ്ങൾ വരുത്തും. മലബാറുകാരാണെങ്കിലും തെക്കൻ ശൈലിയിലാണു സംസാരിക്കുക. ഏതു പ്രായത്തിലുള്ളവരെയും ചേട്ടാ, സാർ എന്നൊക്കെ വേണം അഭിസംബോധന ചെയ്യാൻ. ഇതര സംസ്ഥാനക്കാർ ഹിന്ദിയിൽ തന്നെയാണു സംസാരിക്കുക. ഏതാനും മാസങ്ങൾ മാത്രമാവും തെറപ്പിസ്റ്റ് ഒരു സ്പായിൽ ജോലി ചെയ്യുക.
പിന്നീട് പ്രദേശം മാറി മറ്റൊരു സ്പായിലേക്കു പോകും. തെറപ്പിസ്റ്റ് റോളിലേക്കു മാറുന്നതോടൊപ്പം പേരും മാറ്റും. ശരിക്കുള്ള പേരു മറച്ചു വയ്ക്കുക മാത്രമല്ല ലക്ഷ്യം. സ്പാ മസാജ് സെന്ററിൽ എത്തുന്നവർക്കു കേൾക്കുമ്പോൾ ഇമ്പം തോന്നുന്ന പേരു വേണമെന്നതും ഇതിനു പിന്നിലുണ്ട്. ചില സ്പാ നടത്തിപ്പുകാർ വമ്പന്മാരാണ്. അവർക്കു ഒട്ടേറെ സ്പാകൾ വിവിധ ഭാഗങ്ങളിലായി ഉണ്ടാകും. അത്തരക്കാർ അവരുടെ സ്വന്തം തെറപ്പിസ്റ്റിനെ തന്നെ വിവിധ സ്ഥലങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കും.
വേതനം കുറവ്സ്പാ മസാജ് സെന്ററിലെ തെറപ്പിസ്റ്റിനു കാര്യമായ വേതനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ചിലയിടങ്ങളിൽ 10,000 രൂപ നൽകുന്നുണ്ട്. മിക്കയിടങ്ങളിലും ഭക്ഷണവും താമസ സൗകര്യവും മാത്രമാണ് നൽകുന്നത്. എന്നാൽ സ്ഥാപനം നടത്തിപ്പുകാരേക്കാൾ കൂടുതൽ വരുമാനം നേടുന്ന തെറപ്പിസ്റ്റുകളും ഉണ്ട്. ടിപ് എന്നറിയപ്പെടുന്ന അടഞ്ഞ മുറിയിലെ എക്സ്ട്രാ സർവീസ് പ്രതിഫലമാണു തെറപ്പിസ്റ്റിന്റെ വരുമാനം. ആ ഇനത്തിൽ ചില ദിവസങ്ങളിൽ 20000 രൂപ വരെ ലഭിക്കും. ഒന്നും കിട്ടാത്ത ദിവസവും ഉണ്ടാകും.
കൂടിയ വരുമാനം ലഭിക്കുന്നതുപോലെ കൊടിയ പീഡനവും ചിലപ്പോഴുണ്ടാകും. സ്പാ മസാജ് സെന്ററുകളിൽ എത്തുന്നവരിൽ നല്ലൊരു ഭാഗം 50 വയസ്സിനു മുകളിലുള്ളവരാണ്. അവർ പല രീതിയിൽ ഉപദ്രവിക്കുമെന്നു തെറപ്പിസ്റ്റുകൾ പറയുന്നു. അതിരു കടക്കുന്ന അവസ്ഥ എത്തിയാൽ തെറപ്പിസ്റ്റ് സ്വന്തം നിലയിൽ ചെറുക്കും. അവിടം കൊണ്ട് അവസാനിച്ചില്ലെങ്കിൽ സംരക്ഷകരുടെ സഹായം തേടും. ആൺ തെറപ്പിസ്റ്റുകളും ചില സ്പാകളിൽ സേവനം നൽകുന്നുണ്ട്. അതു സമൂഹ മാധ്യമ പരസ്യങ്ങളിൽ പ്രത്യേകമായി പറയും. കൗണ്ടറിൽ വച്ച് അവരെ നേരിൽ പരിചയപ്പെടുകയുമാകാം.
സ്പാ മസാജ് സെന്ററുകളിൽ ഭൂരിപക്ഷവും വലിയ ബിസിനസ് എന്ന നിലയിലാണു നടത്തുന്നത്. അതുകൊണ്ടു തട്ടിപ്പുകൾ സാധാരണ ഉണ്ടാകാറില്ല. എന്നാൽ ചില സ്ഥലങ്ങളിൽ തഞ്ചത്തിൽ പണവും മറ്റും കൈക്കലാക്കി കസ്റ്റമറിനെ അൽപ വസ്ത്രധാരിയാക്കി ഓടിച്ചു വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സ്പാ മസാജ് സെന്ററുകൾക്കു ഉന്നതരുടെ ഒത്താശയും സഹായവും ഉണ്ടെന്നാണു പരക്കെ പറയുന്നത്. സ്പാ മസാജ് സെന്ററിനു വെൽനെസ് സെന്റർ എന്ന നിലയിൽ തദ്ദേശ സ്ഥാപനത്തിൽനിന്നു ലൈസൻസ് ലഭിക്കും. എന്നാൽ നടത്തണമെങ്കിൽ വേറെയും നിബന്ധനകളുണ്ട്. അതിൽ പ്രധാനം തെറപ്പിസ്റ്റ് നിശ്ചിത യോഗ്യത നേടിയ ആളായിരിക്കണം എന്നതാണ്. പകർച്ച വ്യാധി ഇല്ലെന്നുൾപ്പെടെ ആരോഗ്യ സർട്ടിഫിക്കറ്റ് വേണം. ഇതെല്ലാം പാലിച്ചാൽ പിന്നെ ആരും ഒന്നും ചെയ്യില്ല. ആകെ സംഭവിക്കാനുള്ളതു പുറത്തു നിന്നുള്ള ഇടപെടൽ, പൊലീസ് ഇടപെടൽ തുടങ്ങിയവയാണ്. അതിനെല്ലാം ഉന്നത ബന്ധം തടയിടും.














