തിരുവനന്തപുരം ∙ വിവാഹ സൽക്കാരത്തിന് പപ്പടം വിളമ്പാത്തതിന്റെ പേരിൽ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ അടി നടന്നു. ഊരുട്ടമ്പലത്തിന് സമീപം നീറമൺകരയിലാണ് സംഭവം. വിവാഹ സൽക്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയിൽ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്കു നീങ്ങി. പിന്നീട് ഇരുഭാഗത്തെയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.
മാറനല്ലൂർ– നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്തായിരുന്നു വിവാഹ സൽക്കാരം. വിവരമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് മടങ്ങി. പരാതിയില്ലെന്ന് പെണ്ണിന്റെയും ചെറുക്കന്റെയും കൂട്ടർ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.














