കൊച്ചി ∙ എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. തുടർന്ന് എളമക്കര പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണത്തിനു ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 16നാണ് എളമക്കര പോണേക്കരയിലെ വാടകവീട്ടിൽ പവിശങ്കറേയും ആറു വയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മകൾക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് നിഗമനം. കുട്ടിയുടെ ശരീരത്തിൽ ചില മുറിവുകൾ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. തുടർന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. ഈ റിപ്പോർട്ടിലാണ് കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, മരണത്തിന് തൊട്ടുമുൻപും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമർശമുള്ളത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു
സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പവിശങ്കറിന് കുറച്ചു കാലമായി ജോലിയില്ലായിരുന്നു. കുടുംബ പ്രശ്നങ്ങളായിരിക്കാം മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. ഇടപ്പള്ളിയിലെ ഷോപ്പിങ് മാളിൽ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ രാത്രി ഷിഫ്റ്റ് അവസാനിച്ച ശേഷം വീട്ടിലെത്തിയപ്പോൾ പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്. പവിശങ്കറിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. മകളെയും ഭർത്താവിനെയും കാണാതായതോടെ പരിഭ്രാന്തയായ അമ്മ പൂത്തോട്ടയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തി. രാത്രി മുഴുവൻ പവിശങ്കറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. രാവിലെ വീണ്ടും വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞാണ് കിടന്നിരുന്നതെങ്കിലും പൂട്ടിയിരുന്നില്ല. താക്കോൽ വാതിലിൽ തന്നെ വച്ചിരുന്നു. അകത്തു കയറി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.














