കൊച്ചി∙ ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്. പെണ്‍കുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു.ഇൻസ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറയുന്നു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.
പെൺകുട്ടിയുടെ മൊബൈൽ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതൽ പൊലീസിന്റെ നീക്കം. എന്നാൽ അന്വേഷണത്തിൽ അലംഭാവം കാട്ടുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറൽ എസ്പി കെ. എസ്. സുദർശൻ നിയോഗിച്ചിരുന്നു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെ അധ്യാപകർ, സഹപാഠികൾ എന്നിവരടക്കമുള്ളവരിൽനിന്ന് മൊഴികൾ എടുത്തിരുന്നു.ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു.
രാവിലെ 7.45ന് ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായി പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയൻ വംശജൻ ഈ മാസം 19ന് അപകടത്തിൽ മരിച്ചെന്നും ഈ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്.മുങ്ങി മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പറയുന്നത്.
കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ വരുന്ന കൊറിയൻ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.














