മുഹമ്മ ∙ വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്ഥാപന ഉടമ എസ്എൻപുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നൽകിയ പരാതിയിൽ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ന് കഞ്ഞിക്കുഴി കിഴക്കു കട്ടയിൽ അമ്പലത്തിനു സമീപമുള്ള മന്നത്താൻ വീടിനു മുന്നിൽ ആയിരുന്നു സംഭവം. ഷിബുവിന്റെ അമ്മാവന്റെ മകന്റെ കല്യാണ പരിപാടിക്കിടെ പന്തലിൽ നിന്ന് എടുത്ത് മാറ്റാൻ ശ്രമിച്ച കുപ്പിവെള്ളം തിരികെ വയ്പിച്ചതിനെ ചൊല്ലി ഷിബുവും ബിന്ദുവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ ബിന്ദു കത്തികൊണ്ട് പിന്നിൽ നിന്ന് കുത്തുകയുമായിരുന്നുവെന്ന് ഷിബു പറഞ്ഞു.














