കണ്ണൂർ ∙ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് സംഘം കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്തു. നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന എൺപത് വയസ്സോളം പ്രായമുള്ള വയോധികയ്ക്കാണ് ഒരു മാസത്തിനിടെ തുക നഷ്ടമായത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയത്.
പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുെട താമസ സ്ഥലം പരിശോധിച്ചപ്പോൾ പരാതിക്കാരിയുെട ആധാർ കാർഡ് കിട്ടിയെന്നും പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചുണ്ടെന്നും സംഘം പറഞ്ഞു. നിരപരാധിത്വം തെളിയിക്കുന്നതിന് കയ്യിലുള്ള പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പരിശോധിക്കുന്നതിനായി അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പരാതിക്കാരി പണം അയയ്ക്കുകയായിരുന്നു.
വലിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് അടിക്കടി ട്രാൻസ്ഫർ ചെയ്യുന്നതിൽ ബാങ്ക് അധികൃതർക്ക് പന്തികേട് തോന്നി. 50 ലക്ഷം കൂടി ട്രാൻസ്ഫർ ചെയ്യാനുള്ള നീക്കം തടഞ്ഞു. ഉടൻ തന്നെ ബാങ്ക് അധികൃതർ ഇക്കാര്യം പൊലീസിനേയും വയോധികയേയും അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വയോധികയ്ക്ക് മനസ്സിലായത്. തുടർന്ന് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.ജനുവരി ആദ്യ ആഴ്ചയോടെയാണ് തട്ടിപ്പിന് തുടക്കം. സിബിഐയിൽ നിന്നാണെന്ന് വ്യാജേന വാട്സാപ് വിഡിയോ കോൾ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുകയായിരുന്നു. ബിസിനസ് ഇടപാടുകളുള്ള വയോധികയുെട ബാക്കി തുക ബാങ്ക് അധികൃതരുടെ ജാഗ്രത മൂലം നഷ്ടമായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. പണം കൈമാറിയ അക്കൗണ്ടുകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.














