മുംബൈ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബൈ–സോലാപുർ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സെൻട്രൽ ആർപിഎഫ് പ്രതിയെ തിരിച്ചറിഞ്ഞത്.
22225ാം നമ്പർ ട്രെയിനിന്റെ സി–16 കോച്ചിന്റെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടി കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ട്രെയിന് സോലാപുരിലെത്തിയ ശേഷം പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. താനെയിൽനിന്ന് ട്രയിനിൽ കയറിയ ജഗൻ ശുചിമുറിയിലേക്ക് പാമ്പിനെ തുറന്നുവിടുന്നത് ട്രെയിനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.














