Kerala

വയറിളക്കിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതി വിഴുങ്ങിയ മാലയ്ക്കുവേണ്ടി സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക്

ചേവായൂർ (കോഴിക്കോട്) ∙ കവർച്ചയ്ക്കിടെ യുവതി വിഴുങ്ങിയ സ്വർണമാല പുറത്തുവരാൻ 4 ദിവസമായി പൊലീസിന്റെ കാത്തിരിപ്പ്. ഇതിനിടെ പൊലീസിനെ വെട്ടിലാക്കി സ്കാനിങ്ങിൽ മറ്റൊരു കമ്മൽ കൂടി പ്രതി പാലേമാട് കല്ലൻകുന്നൻ സമീന (35)യുടെ വയറ്റിൽ കണ്ടെത്തി. രോഗിക്ക് അസ്വസ്ഥത ഇല്ലാത്തിടത്തോളം കാലം ശസ്ത്രക്രിയ നടത്താനാകില്ലെന്നു ഡോക്ടർമാർ നിലപാടെടുത്തതോടെ കാത്തിരിപ്പല്ലാതെ വേറെ വഴിയില്ലെന്നായി പൊലീസിന്. ഇതോടെ, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക് സ്വർണക്കവർച്ച കേസ് നീങ്ങുകയാണ്.നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് സമീന വിഴുങ്ങിയത്. എക്സ്റേ പരിശോധനയിൽ ആഭരണം കണ്ടെത്തിയതിനെത്തുടർന്ന് വയറിളക്കിയെങ്കിലും ആഭരണം പുറത്തുവന്നില്ല. നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു പ്രത്യേക മുറിയിലാക്കി ആഭരണം പുറത്തുവരുന്നതു കാത്ത് കാവൽ നിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്കും മാറ്റി.

ഇതിനിടെയാണ് എക്സ്റേ പരിശോധനയിൽ വയറ്റിൽ കമ്മൽ കൂടി കണ്ടെത്തിയത്. ആഭരണങ്ങൾ ആമാശയത്തിൽ നിന്ന് താഴേക്ക് എത്തിയ അവസ്ഥയിലാണെന്നും സ്വാഭാവികമായ പുറന്തള്ളൽ ഉണ്ടാകുമെന്നുമാണ് ഡോക്ടർമാർ കരുതുന്നത്. തൊണ്ടിമുതൽ പുറത്തു വന്നാലും സ്വർണക്കമ്മൽ ആരുടേതാണെന്ന് പൊലീസ് കണ്ടെത്തേണ്ടിവരും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.