കോഴിക്കോട് ∙ കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.
മുൻപ് തീ പിടിത്തമുണ്ടായ അതേ സ്ഥലത്താണ് ഇപ്പോഴും ആദ്യം തീ കണ്ടത്. ഷോർട് സർക്യൂട്ടാണ് 2023ൽ അപകടത്തിനു ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.













