കോഴിക്കോട് ∙ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി സ്ഥിരീകരിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റമസാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്.













