തിരുവനന്തപുരം ∙ സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം. അതേസമയം അതിനു സമീപപ്രദേശത്തുള്ള ബാറുകൾക്ക് ഇതു ബാധകമായിരുന്നില്ല. ഇതിൽ ബാറുടമകൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള ആലോചന.വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചർച്ചകൾ, മേളകൾ, കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നൽകേണ്ടി വരും. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്കോ ഔട്‌ലെറ്റുകൾക്കു പുറമേയാണിത്.













