കോഴിക്കോട് ∙ ചീറിപ്പായുന്ന അഗ്നിരക്ഷാ സേനാ യൂണിറ്റുകളും പൊലീസ് വാഹനങ്ങളും നഗരത്തെ വീണ്ടും മുൾമുനയിൽ നിർത്തി. തീപിടിത്തമുണ്ടായതിന്റെ പരിസരത്ത് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കൂടിയായതോടെ, നഗരം ഇന്നലെ കടുത്ത ആശങ്കയിലുമായിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരായ അത്തോളി സ്വദേശി എസ്. സ്വാലിഹ്, പാലക്കാട് സ്വദേശി കെ.നൗഫൽ എന്നിവരാണു തീപിടിത്തം ആദ്യം കാണുന്നത്.ആനിഹാൾ റോഡിലെ തട്ടുകടയിൽ ചായ കുടിക്കാനെത്തിയ ഇവർ കെട്ടിടത്തിൽ നിന്നു പുക ഉയരുന്നതു കണ്ട് 6.05ന് അഗ്നിരക്ഷാ സേനാ യൂണിറ്റിൽ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനിടെ, തുണിത്തരങ്ങൾ വാങ്ങാനെത്തിയവരെയും കടയിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
സുരക്ഷാ അലാം മുഴങ്ങിയതും ജീവനക്കാർക്കു രക്ഷപ്പെടാൻ സഹായകരമായി. 6.25ന് അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റുകളെത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ കോണിയിൽ മുകളിലേക്കു കയറിയെങ്കിലും കനത്ത ചൂടു കാരണം പിൻവാങ്ങേണ്ടി വന്നു. തുടർന്നു പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ, കല്ലായി റോഡിലുള്ള സ്ഥാപനത്തിന്റെ മുൻവശത്തു കൂടി അകത്തു കയറി, അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കുകയും തീ മുൻഭാഗത്തേക്കു പടരുന്നതു തടയാനായി വാതിലുകളെല്ലാം അടയ്ക്കുകയും ചെയ്തു. ഇന്നലെ ജോലിക്കെത്തിയ ജീവനക്കാരെല്ലാം സുരക്ഷിതമായി പുറത്തെത്തിയെന്നു ഷോറൂം ജീവനക്കാർ ഉറപ്പു വരുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി, സമീപത്തെ കെട്ടിടങ്ങളിലെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു. പൊലീസ്, കല്ലായി റോഡിൽ പൂർണമായും ഗതാഗതം തടഞ്ഞു.7 മണിയോടെ തീ ഒന്നാം നിലയിലേക്കും വ്യാപിച്ച് ആളിക്കത്താൻ തുടങ്ങി. കനത്ത പുക വ്യാപിച്ചു. പാനലുകൾ പൊട്ടിത്തെറിച്ച് ആനിഹാൾ റോഡിൽ വീഴാൻ തുടങ്ങി. ഇതോടെ, അഗ്നിരക്ഷാ സേനാംഗങ്ങൾ അകലേക്കു മാറി, വെള്ളം ചീറ്റിച്ചു. പരിസരത്തുണ്ടായിരുന്നവരെ പൂർണമായി പൊലീസ് മാറ്റി. മൂന്നാം നിലയിൽ കയറി, പാനലിലെ ചില്ലു പൊട്ടിക്കാൻ വീണ്ടും അഗ്നിരക്ഷാ സേനാംഗങ്ങൾ ശ്രമം നടത്തി. 7.45ന് തീ അൽപം കുറഞ്ഞെങ്കിലും പൊടുന്നനെ വീണ്ടും ആളിക്കത്തിയത് രക്ഷാപ്രവർത്തകരെ ആശങ്കയിലാഴ്ത്തി. സ്ഥലത്തെത്തിയ മേയർ ഒ.സദാശിവൻ, കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ ബന്ധപ്പെടുകയും കലക്ടർ വിമാനാത്താവളത്തിലെ എയർക്രാഫ്റ്റ് റസ്ക്യു ആൻഡ് ഫയർ ഫൈറ്റിങ് യൂണിറ്റിനെ എത്തിക്കാൻ നിർദേശിക്കുകയും ചെയ്തു.
∙ 156 ജീവനക്കാർ 300ലധികം ഉപയോക്താക്കൾ നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി, ജയലക്ഷ്മി ടെക്സ്റ്റൈൽ ഷോറൂമിന്റെ 2 നിലകളിൽ വൻ തീപിടിത്തം. മുകളിലത്തെ നിലകളിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ തുണിത്തരങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണു നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. 156 ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്; ഇരട്ടിയിലധികം ഉപയോക്താക്കളും ഉണ്ടായിരുന്നതായി കണക്കാക്കുന്നു. കുഴഞ്ഞുവീണ 2 വനിതാ ജീവനക്കാരടക്കം 5 പേർക്കു സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകി.
കാർ പാർക്കിങ്ങിനുള്ള ഭൂഗർഭ നിലയടക്കം 4 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള നിലയിൽ, കന്റീനിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുകയുയർന്നത്. അഗ്നിരക്ഷാ അലാം മുഴങ്ങിയതോടെ, ഉപയോക്താക്കളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്നു പുറത്തിറക്കി. ഇതിനിടെ കോയമ്പത്തൂർ സ്വദേശികളായ ജീവനക്കാരായ ദിവ്യ, അനാമിക എന്നിവർ കുഴഞ്ഞുവീണു. ബീച്ചിൽ നിന്ന് 6.25ന് ആദ്യ അഗ്നിരക്ഷാ സേനാ യൂണിറ്റെത്തി.രാത്രി എട്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി. ബീച്ചിനു പുറമേ മീഞ്ചന്ത, താമരശ്ശേരി, വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളും കോഴിക്കോട് വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് യൂണിറ്റും 2 മണിക്കൂറിലധികം ശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്.മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ഒ.സദാശിവൻ എന്നിവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 2023 ഏപ്രിലിൽ ഇതേ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ കോടിക്കണക്കിനു രൂപയുടെ തുണിത്തരങ്ങൾ കത്തിനശിച്ചിരുന്നു.














