കൊച്ചി ∙ കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ നടത്തിപ്പു ചുമതല! പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ ഫിസിക്സ് സീനിയർ അധ്യാപികയായിരുന്ന റെസി ടൈറ്റസിനെയാണു മരിച്ചു 10 മാസങ്ങൾക്കു ശേഷം വളയൻചിറങ്ങര എച്ച്എസ്എസിലെ ഡപ്യൂട്ടി ചീഫായി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ‘നിയോഗിച്ചത്’. തിങ്കളാഴ്ചയാണു പരീക്ഷാ കേന്ദ്രങ്ങളിലെ ഡപ്യൂട്ടി ചീഫുമാരുടെ പട്ടിക പുറത്തുവന്നത്. ഇതിനു പിന്നാലെ കീഴില്ലം സ്കൂളിലും വളയൻചിറങ്ങര സ്കൂളിലും റെസിക്കു ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയും പ്രതിഷേധവുമായി.സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ ചുമതലകൾക്കായി അധ്യാപകരെ നിയോഗിക്കുന്നതു‘ഐ എക്സാംസ്’ പോർട്ടൽ മുഖേനയാണ്. ഓരോ വർഷവും സ്കൂളുകളിൽ നിന്ന് അധ്യാപകരുടെ പട്ടിക ഈ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും ഇതു പ്രകാരം വിവിധ സ്കൂളുകളുടെ പരീക്ഷാ ചുമതലകൾ വിഭജിച്ചു നൽകുകയുമാണു ചെയ്യുക. മാർച്ചിൽ നടക്കുന്ന പരീക്ഷയ്ക്കു മുന്നോടിയായി രണ്ടു മാസം മുൻപു തന്നെ അധ്യാപകരുടെ പട്ടിക എല്ലാ സ്കൂളുകളിൽ നിന്നും നൽകിയിരുന്നു.
മരിച്ചു പോയ അധ്യാപികയുടെ പേര് ഒഴിവാക്കിയാണു കീഴില്ലം സ്കൂളിൽ നിന്നുള്ള പട്ടിക നൽകിയത്. എന്നാൽ, ഇതിനു പകരം കഴിഞ്ഞ വർഷത്തെ പട്ടിക പ്രകാരം ചുമതല നൽകിയതാകാം പ്രശ്നങ്ങൾക്കു കാരണമെന്നും അധ്യാപകർ കരുതുന്നു. കഴിഞ്ഞ ഏപ്രിൽ 25ന് പുലർച്ചെ നാലിനു പെരുമ്പാവൂരിൽ നിന്നു പരീക്ഷാ പേപ്പർ മൂല്യനിർണയം കഴിഞ്ഞു മടങ്ങവേ പത്തനംതിട്ട ആറന്മുളയിലാണ് കാറപകടത്തിൽ റെസി ടൈറ്റസ് മരിച്ചത്.














