വിഴിഞ്ഞം ∙ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയതിനു പിന്നാലെ 2 പേർ മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയും സാംപിൾ ശേഖരിച്ചു. ഇവ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തലസ്ഥാനത്തെ ലാബ് കൂടാതെ കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിലേക്കും അയച്ചു. സംഭവത്തിൽ വ്യക്തത വരുന്നതുവരെ ‘അസ്മാക്’ എന്ന ഹോട്ടൽ പ്രവർത്തിക്കരുതെന്ന് അധികൃതർ നിർദേശം നൽകി. മരണ കാരണം ഇതുവരെ വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്കു കൂടി കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റു.∙ വേണം, ജാഗ്രത;സാലഡ് പോലും വില്ലനായേക്കാംശരിയായ താപനിലയിൽ പാചകം ചെയ്തില്ലെങ്കിൽ ബാക്ടീരിയ ഉൾപ്പെടെ സൂക്ഷ്മജീവികൾ ഭക്ഷണത്തിൽ അതിവേഗം പെരുകി വിഷമയമാകും. ബിരിയാണി പോലെയുള്ളവയ്ക്ക് ഒപ്പം വിളമ്പുന്ന സാലഡ് പോലും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാമെന്ന് ഐഎംഎയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ചെയർമാനും ശ്രീഗോകുലം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.പി.വി.ബെന്നി പറയുന്നു.
സാലഡിൽ പ്രധാനമായി ചേർക്കുന്ന സവാള മലിനമായ സാഹചര്യത്തിലാണ് കൃഷി ചെയ്തു വരുന്നത്. ഇവ പലപ്പോഴും വൃത്തിയായി തൊലി കളയുക പോലും ചെയ്യാതെയാണ് അരിഞ്ഞ് പച്ചയ്ക്ക് സാലഡിൽ ചേർക്കുന്നത്. ഇതു ബാക്ടീരിയകൾ ശരീരത്തിലെത്താൻ കാരണമാകും.പാചകം ചെയ്യാത്ത പച്ചക്കറികൾ, മലിനജലം തുടങ്ങിയവയിലൂടെയും ബാക്ടീരിയകൾ ശരീരത്തിലെത്തും. കൂടാതെ ഭക്ഷണം വിളമ്പുന്നവരുടെയും പാചകം ചെയ്യുന്നവരുടെയും വ്യക്തിശുചിത്വവും പ്രധാനമാണ്. ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ, പഴകിയ മാംസം തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകാറുണ്ട്. ഷവർമ പോലുള്ള വിഭവങ്ങളിൽ പലപ്പോഴും ഗുണനിലവാരം കുറഞ്ഞതോ ഭാഗികമായി കേടായതോ ആയ മാംസം ഉപയോഗിക്കുന്നതും കണ്ടുവരുന്നു. മസാലകൾ ചേർത്ത് പാകം ചെയ്യുന്നതിനാൽ ഇതിന്റെ പഴക്കം തിരിച്ചറിയാൻ സാധിക്കില്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
ഭക്ഷണശാലകൾക്ക് കൃത്യമായ സർട്ടിഫിക്കേഷനും ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനയും ഉറപ്പാക്കുകയാണ് പ്രധാന പരിഹാരമാർഗം. പാചകം ചെയ്യുന്ന ഇടവും പരിസരവും ശുചിമുറികളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.














