കോഴിക്കോട്∙ എംഡിഎംഎയുമായി കോഴിക്കോട് ബസ് ഡ്രൈവർ പിടിയിൽ. 6.490 ഗ്രാം എംഡിഎംഎയുമായി ചേളന്നൂർ കണ്ണങ്കര സ്വദേശി നടുവിൽ വെങ്ങളം ചാലിൽ വീട്ടിൽ അജ്മൽ റഫീക്കിനെ (29) ആണ് ചേവായൂർ പൊലീസ് പിടികൂടിയത്.ലഹരിക്ക് അടിമയായ ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നു എന്ന പരാതി ലഭിച്ചിരുന്നെങ്കിലും മുൻപ് പൊലീസ് നടത്തിയ പരിശോധനകളിൽ ഇയാളിൽ നിന്ന് ലഹരി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി ചേവായൂർ പൊലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയിൽ വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട വെള്ള ടാക്സി കാറിൽ ഇയാളെ കണ്ട പൊലീസ് ചോദ്യം ചെയ്തു. പരിഭ്രമം കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധിനയിൽ അജ്മലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഹരിമരുന്ന് വിറ്റുകിട്ടിയ 2,500 രൂപയും എംഡിഎംഎയും കണ്ടെത്തുകയായിരുന്നു.
ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദു റഹ്മാൻ, സിവിൽ പൊലീസ് ഓഫിസർ ഫസൽ, ഹോം ഗാർഡ് സുനിൽ കുമാർ, ഡാൻസഫ് അംഗങ്ങളായ സുനോജ് ശ്രീശാന്ത്, സരുൺകുമാർ, അതുൽ, തൗഫീക്, മുഹമ്മദ് മഷൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.














