തിരുവനന്തപുരം∙ ‘നേരെ കിളിമാനൂരിലേക്ക് വിട്ടോ’– തിരുവനന്തപുരത്ത് വയര്‍ലസിലൂടെ എസ്‌ഐയെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി എസ്പി ജുവനപുടി മഹേഷ്. മണല്‍ മാഫിയ ബന്ധമാണ് നടപടിക്കു പിന്നിലെന്നാണു സൂചന. രാവിലെ വയര്‍ലസ് മീറ്റിങ്ങിനിടെയാണ് പൂവാര്‍ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു ജസ്റ്റസ് എന്നിവരോടു എത്രയും പെട്ടെന്ന് ചുമതല ഒഴിഞ്ഞ് കിളിമാനൂരില്‍ ചാര്‍ജെടുക്കാന്‍ എസ്പി നിര്‍ദേശിച്ചത്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു സൂചന. പൂവാറില്‍ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല. മണ്ണു മാഫിയയുമായി ബന്ധപ്പെട്ട ചില രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ജോസിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. വയർലസിലൂടെ സാധാരണ നിലയിൽ സ്ഥലംമാറ്റ നിർദേശം നൽകാറില്ല. അടിയന്തര സ്വഭാവമുള്ള കാര്യമാണെങ്കിൽ വാക്കാൽ നിർദേശം നൽകിയശേഷം ഉത്തരവിറക്കും. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.














