കൊച്ചി∙ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു (പങ്കൻ 44) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക.ജി ആണ് ഉത്തരവിട്ടത്. കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, ദേഹോപദ്രവം, മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.കഴിഞ്ഞ നവംബറിൽ ഇടയാർ -കൂത്താട്ടുകുളം റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണമാല ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ചതിന് കൂത്താട്ടുകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, സബ് ഇൻസ്പെക്ടർ എം.അഭിജിത്ത്, അസി. സബ് ഇൻസ്പെക്ടർ എൻ.പി.അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജി.ജിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഒ.എസ്.ബിബിൻരാജ്, ജോസ്സി ജോയ്, ധന്യ മുരളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














