അമ്പലപ്പുഴ ∙ ആരോഗ്യവകുപ്പിലെ അതിഗുരുതരമായ ‘സിസ്റ്റം തകരാറിന്’ വീണ്ടും ഒരു ഇര കൂടി. ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക (ഫോർസെപ്സ്) കണ്ടെത്തി. എക്സ്റേ പരിശോധനയിലാണ് ഇപ്പോൾ കത്രിക കണ്ടെത്തിയത്. പരിശോധനാഫലവുമായി ഇന്നലെ ആശുപത്രിയിലെത്തിയ ഇവരെ ഗുളിക കൊടുത്തു തിരിച്ചയച്ചു.
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച 10 സെന്റീമീറ്ററോളം വലുപ്പമുള്ള കത്രികയുമായി തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫ് (51) 5 കൊല്ലത്തോളം കഠിനവേദന സഹിച്ചു ജീവിക്കുകയായിരുന്നു. മുഴ കണ്ടെത്തിയതിനെത്തുടർന്നു 2021 മേയ് മൂന്നിനാണ് ഗൈനക്കോളജി വിഭാഗത്തിൽ ഉഷയുടെ ഗർഭപാത്രം നീക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കൂട്ടിരിപ്പുകാർ ഒപ്പമുണ്ടായിരുന്നില്ല.
ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുതൽ വയറുവേദന പതിവായിരുന്നെന്ന് ഉഷ പറയുന്നു. പല ഡോക്ടർമാരെയും കണ്ടെങ്കിലും മൂത്രത്തിൽ കല്ലാണെന്നായിരുന്നു നിഗമനം. ഇതിനു മരുന്നു കഴിച്ചെങ്കിലും വേദന കുറഞ്ഞില്ല.
കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ മെഡിക്കൽ കോളജിൽനിന്നു വിരമിച്ച യൂറോളജി വിദഗ്ധനായ ഡോക്ടറെ കണ്ടു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് ഇന്നലെ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തിയെങ്കിലും ഗുളിക നൽകി, 23ന് വീണ്ടും വരാൻ ആവശ്യപ്പെട്ടു മടക്കി അയച്ചു.
ഇന്നലെ ഡോക്ടർമാരുടെ സമരമായതിനാലാണ് ഉഷയെ അഡ്മിറ്റ് ചെയ്യാതിരുന്നത് എന്നാണു വിവരം. 23ന് ആശുപത്രിയിലെത്തണമെന്നും അന്നു ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നും ഡോക്ടർമാർ അറിയിച്ചതായി ഉഷ പറയുന്നു. പക്ഷേ, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച ആശുപത്രിയിൽ വീണ്ടും പോകാൻ ധൈര്യമില്ലെന്ന് ഉഷ പറഞ്ഞതിനാൽ ഇന്നലെ രാത്രിതന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വന്തം വീട് തകർന്നതിനെത്തുടർന്ന് ഉഷയുടെ കുടുംബം ഏറെ നാളായി വാടക വീട്ടിലാണു താമസം. ഭർത്താവ് ജോസഫ് കൂലിപ്പണിക്കാരനാണ്. സംഭവം അറിഞ്ഞെന്നും പരാതി കിട്ടിയില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ അറിയിച്ചു.














