Kerala

ഓട്ടോയിൽ പിടികിട്ടാപ്പുള്ളിയായ ജ്യോതി; കണ്ണാടിയിൽ ഡ്രൈവർ കണ്ട കാഴ്ചയിൽ മോഷ്ടാവ് പിടിയിൽ

കോട്ടയം ∙ ഓട്ടോ ഡ്രൈവറുടെ നിരീക്ഷണപാടവം മൂലം പിടിയിലായത് പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവ്. ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ പിടിയിലായത്. കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടന്നു കളയുമ്പോഴാണ് ഇവർ കുടുങ്ങിയത്.

തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തിരുനക്കര സ്റ്റാൻഡിൽ ബസ് ഇറങ്ങിയ യുവതി ഇവിടെ നിന്നു മനോജിന്റെ ഓട്ടോയിൽ കയറി. മുന്നോട്ട് പോകട്ടെ എന്നു പറഞ്ഞതിനാൽ ചാലുകുന്ന് ഭാഗത്തേക്ക് പോയി. കൈയിലുണ്ടായിരുന്ന വലിയ ബാഗിൽ അവർ എന്തോ തിരയുന്നതു കണ്ണാടിയിൽ കൂടി മനോജിന്റെ ശ്രദ്ധയിൽപ്പെട്ടു. ബാഗിനുള്ളിലെ പഴ്സിൽ നിന്നു പണം എ‌ടുത്ത ശേഷം കാലിയായ പഴ്സ് സീറ്റിന്റെ പിന്നിലേക്ക് ഇട്ടു. ഇതോടെ സംശയം തോന്നിയ മനോജ് അറുത്തൂട്ടിയിൽ ഓട്ടോ നിർത്തി. ഉടൻ തന്നെ യുവതി ഓട്ടോക്കൂലി കൊടുത്ത ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് പോയി. ഓ‌ട്ടോയിൽ കാലിയായ പഴ്സ് കണ്ടതോടെ മനോജ് ഉടൻ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവച്ചു.

തിരുനക്കര സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും ഓട്ടോസ്റ്റാൻഡിലും വിവരം അറിയിച്ചു. പിങ്ക് പൊലീസും സിവിൽ പൊലീസ് ഓഫിസർമാരും ചേർന്ന് യുവതിയെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഇതേസമയം, പഴ്സ് നഷ്ടപ്പെട്ട രമണി പരാതിയുമായി എയ്ഡ് പോസ്റ്റിൽ എത്തിയിരുന്നു. തുടർന്ന് ഇവരെ സ്റ്റേഷനിലെത്തിച്ച് പഴ്സും പണവും തിരികെ നൽകി. ചിട്ടിക്ക് വേണ്ടി കരുതിയ പണമായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മനോജിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്എച്ച്ഒ എം.ജെ.അരുൺ മെമന്റോ നൽകി ആദരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.