World

3 തവണ പീഡിപ്പിച്ചു, ആ വെളിപ്പെടുത്തൽ ‘എല്ലാം നഷ്ടപ്പെടുത്തി’; ആൻഡ്രൂവിനെ തേടി പൊലീസ് എത്തിയത് പുലർച്ചെ

ലണ്ടൻ∙ ആൻഡ്രൂ മൗണ്ട് ബാറ്റൺ താമസിച്ചിരുന്ന സ്വകാര്യ വസതിയായ സാൻഡ്രിങാം എസ്റ്റേറ്റിലേക്ക് പുലർച്ചെ 6 കാറുകളിലായി സാധാരണ വേഷത്തിലാണ് പൊലീസ് സംഘം എത്തിയത്. ആൻഡ്രൂവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ അന്തസ്സും വിശ്വാസ്യതയും കൂടിയാണ് പ്രതിക്കൂട്ടിലായത്. സമീപകാല ചരിത്രത്തിൽ ആദ്യമായി ഒരു രാജകുടുംബാംഗം അറസ്റ്റിലായി. അതും രാജ്യരഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ. ലൈംഗിക കഥകൾ നാണം കെടുത്തിയെങ്കിൽ പുതിയ സംഭവം ആഘാതമായി.

എലിസബത്ത് രാജ്ഞിയുടെ ഇഷ്ടപുത്രനായിരുന്ന ആൻഡ്രൂ റോയൽ നേവിയിൽ 22–ാം വയസ്സിൽ ഹെലികോപ്റ്റർ പൈലറ്റായി. അർജന്റീനയുമായുള്ള ഫോക‍്‍ലൻഡ് യുദ്ധത്തിൽ പങ്കെടുത്ത് വീരനായകനായി. 2001 ലാണ് ബ്രിട്ടന്റെ രാജ്യാന്തര വ്യാപാര രംഗത്ത് പ്രത്യേക പ്രതിനിധി (ട്രേഡ് എൻവോയ്) ആയത്. 2011ൽ എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ ഈ പദവി നഷ്ടമായി.

ആൻഡ്രൂവിന്റെ ലൈംഗിക കഥകൾ പുറത്തുവന്നത് 2008 ലാണ്. 17 വയസ്സുള്ള തന്നെ എപ്സ്റ്റീന്റെ വസതിയിൽ വച്ച് പീഡിപ്പിച്ചതായി വെർജീനിയ ജൂഫ്രേ എന്ന പെൺകുട്ടിയുടെ കേസ് വന്നു. ഒരുകോടി യുഎസ് ഡോളർ കൊടുത്തു കേസ് 2022 ൽ ഒത്തുതീർത്തു. ഇതിനിടെ 2019ൽ എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതോടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞിരുന്നു. 2020 ൽ ഔദ്യോഗിക പദവികളിൽ നിന്ന് കൊട്ടാരം നീക്കി.

ഇതിനിടെ ആൻഡ്രൂ മറ്റൊരു കടുംകൈ ചെയ്തു. 2019 ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ 2010 നു ശേഷം എപ്സ്റ്റീനുമായി ബന്ധം പുലർത്തിയിട്ടില്ലെന്ന് പറഞ്ഞു. അതു കള്ളമായിരുന്നു. 2011 ഫെബ്രുവരി 28ന് ഇ മെയിൽ അയച്ചതിന്റെ വിവരങ്ങൾ 2025 ഒക്ടോബർ 12ന് ബ്രിട്ടിഷ് പത്രങ്ങൾ പുറത്തുകൊണ്ടുവന്നു. 5 ദിവസം കഴിഞ്ഞപ്പോഴാണ് യോർക്ക് പ്രഭു പദവി നഷ്ടമായത്.

ഇവിടം കൊണ്ട് അവസാനിച്ചില്ല. 2025 ഏപ്രിലിൽ വെർജീനിയ ജൂഫ്രേ ആത്മഹത്യ ചെയ്തതിനു പിന്നാലെ അവരുടെ പുസ്തകം ‘നോബഡീസ് ഗേൾ’ പുറത്തിറങ്ങി. 2001 മാർച്ചിൽ ആൻഡ്രൂ 3 തവണ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പുസ്തകത്തിൽ വന്നത്. അതോടെ രാജകുമാരൻ പദവിയും ചാൾസ് രാജാവ് നീക്കം ചെയ്തു. 20 കൊല്ലമായി താമസിച്ചിരുന്ന വിൻസർ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി.2026 ജനുവരി 30ന് യുഎസ് നിയമവകുപ്പ് എപ്സ്റ്റീൻ രേഖകൾ പുറത്തുവിട്ടപ്പോൾ ഒരു യുവതിക്കൊപ്പം തറയിൽ കുനിഞ്ഞിരിക്കുന്ന ആൻഡ്രൂവിന്റെ ചിത്രങ്ങളുണ്ടായിരുന്നു. ‘26 വയസ്സുള്ള സുന്ദരിയായ’ ഒരു റഷ്യൻ യുവതിയെ ആൻഡ്രൂവിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള എപ്സ്റ്റീന്റെ കത്തും പുറത്തുവന്നു. എന്നാൽ, ബ്രിട്ടന്റെ പ്രതിനിധി എന്ന നിലയിൽ ഒപ്പിട്ട രാജ്യാന്തര വ്യാപാര കരാറുകളുടെ വിശദാംശങ്ങൾ എപ്സ്റ്റീന് കൈമാറിയെന്ന രേഖ പുറത്തായതാണ് അറസ്റ്റിലേക്ക് നയിച്ചത്. ചാൾസ് രാജാവ് ഇന്നലെയും പതിവുപോലെ ഔദ്യോഗിക ജോലികൾ തുടർന്നു. ഒരു ‘യഥാർഥ രാജകുമാരൻ’ ആയിരുന്നില്ല ആൻഡ്രൂ എന്നും തങ്ങൾക്ക് നീതി കിട്ടിയെന്നും വെർജീനിയ ജൂഫ്രേയുടെ കുടുംബം അറസ്റ്റിനെപ്പറ്റി പ്രതികരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.