കോഴിക്കോട് ∙ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടിയെടുത്താൽ രണ്ടാഴ്ചക്കുള്ളിൽ പിഴ തുക ചേവായൂർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിൽ അടയ്ക്കണം. കോടതി നടപടി തുടങ്ങിയാൽ പിന്നെ കോടതിയിലൂടെ മാത്രമേ പിഴ അടയ്ക്കാൻ കഴിയൂ. നഗരത്തിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന. ഈ സാഹചര്യത്തിൽ റോഡിൽ സീബ്രാലൈനിൽ നിർത്തുകയോ ലൈനിൽ ഒന്നര മീറ്റർ അകലം പാലിക്കാതെ നിർത്തുകയോ ചെയ്താൽ എൻഫോഴ്സ്മെന്റ് നടപടിയെടുക്കും. സീബ്രലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമ ലംഘനം കാമറയിൽ പതിഞ്ഞാൽ ഇ – ചെലാൻ വഴി വാഹന ഉടമയ്ക്ക് അപ്പോൾ തന്നെ ഫോണിൽ സന്ദേശം വരും. 14 ദിവസത്തിനകം എൻഫോഴ്സ്മെന്റ് ഓഫിസിൽ പിഴ അടയ്ക്കാം.ഇല്ലാത്തപക്ഷം നിയമലംഘനം എറണാകുളം വിർച്വൽ കോടതിയിലേക്ക് മാറും. 45 ദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ഉടമ ബന്ധപ്പെട്ടാൽ കോടതി രേഖ തിരിച്ചെടുത്ത് പിഴ അടയ്ക്കാം. 90 ദിവസത്തിനു ശേഷം പിഴ അടച്ചില്ലെങ്കിൽ പിന്നീട് ജില്ല സെഷൻസ് കോടതിയിലേക്ക് നിയമലംഘനം നടത്തിയ റിപ്പോർട്ട് എത്തും. ശേഷം കോടതിയിൽ മാത്രമേ പിഴ അടയ്ക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പുതിയ കേന്ദ്ര ഉത്തരവിൽ ലൈസൻസ് റദ്ദാക്കൽ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറൽ എന്നിവയ്ക്ക് തടസ്സമാകും.














