ആലപ്പുഴ∙ തിരഞ്ഞെടുപ്പ് കാലത്തു വിവാദങ്ങൾ ഒഴിവാക്കാൻ, ‘സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളോടു നന്നായി പെരുമാറണ’മെന്ന് ആരോഗ്യവകുപ്പിന്റെ സർക്കുലർ. സർക്കാർ ആശുപത്രിയിൽ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വിഭാഗങ്ങളിൽ തിരഞ്ഞെടുപ്പുകാലത്തു പ്രത്യേക ശ്രദ്ധ വേണമെന്നാണു നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി മേധാവികൾക്കു ജില്ലാ മെഡിക്കൽ ഓഫിസർമാർ സർക്കുലർ അയച്ചു.
‘‘തിരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, അത്യാഹിത വിഭാഗം, എമർജൻസി കെയർ, ഡയഗ്‌നോസ്റ്റിക് പോയിന്റുകൾ, ഫാർമസി, മോർച്ചറി എന്നിവിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ പ്രത്യേക മേൽനോട്ടം വേണമെന്ന് അറിയിച്ചിട്ടുള്ളതിനാൽ നടപടികൾ സ്വീകരിക്കണമെന്നു നിർദേശിക്കുന്നു’’ – ആലപ്പുഴ ഡിഎംഒ ഡോ.ജമുന വർഗീസ് ജില്ലയിലെ സർക്കാർ ആശുപത്രി മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
ചികിത്സാപ്പിഴവുകൾ, ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം എന്നിവ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധത്തിൽ വിവാദമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണു സർക്കുലർ. എന്നാൽ സർക്കാർ ആശുപത്രികളിൽ എത്തുന്ന ജനങ്ങളോടു തിരഞ്ഞെടുപ്പു കാലത്തു മാത്രം നല്ല രീതിയിൽ ഇടപെട്ടാൽ മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.














