Kerala

താലൂക്ക് ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

പാലക്കാട് ∙ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) ഇന്നലെ മരിച്ചത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.പ്രസവത്തിനായി ഈ മാസം പതിനാറാം തീയതിയാണ് നൗഷിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രസവത്തിനായുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഗർഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും രക്തസ്രാവവും ഉണ്ടായെങ്കിലും നോക്കാമെന്ന് മാത്രമാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ യുവതിക്ക് ക്ഷീണവും വേദനയും അനുഭവപ്പെട്ടു. എന്നാൽ രാവിലെ 10 മണിക്ക് ഡോക്ടർ വന്നാലേ തുടർനടപടികൾ തീരുമാനിക്കാനാകൂ എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.താലൂക്ക് ആശുപത്രിയിൽ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപ് മരണം സംഭവിച്ചിരുന്നു എന്ന് സ്വകാര്യ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. മരണശേഷം ചികിത്സാ രേഖകൾ പൊലീസിനു കൈമാറുന്നതിൽ താലൂക്ക് ആശുപത്രി അധികൃതർ മനപൂർവം കാലതാമസം വരുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. തൃശൂർ മെഡിക്കൽ കോളജിൽ യുവതിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.