ബെംഗളൂരു ∙ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗിലെ കരാറുകാരന്റെ പരാതിയിലാണ് നടപടി. ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെ കരാറുകാരൻ ലോകായുക്തയ്ക്ക് പരാതി നൽകി. തുടർന്ന് ഇന്നലെ 5 ലക്ഷം രൂപ കൈമാറുമ്പോൾ എംഎൽഎയെയും സഹായികളെയും ലോകായുക്ത പൊലീസ് പിടികൂടുകയായിരുന്നു.
താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ലമാനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോലി രാജിവയ്ക്കുകയായിരുന്നു. എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. എംഎൽഎയുടെ പിഎ മഞ്ജുനാഥ്, ഗാരു ലുമാനി എന്നിവരും അറസ്റ്റിലായി. തെളിവു നശിപ്പിക്കാനായി ഒരു ലക്ഷംരൂപ അടുത്തുള്ള സ്കൂൾ വളപ്പിലേക്ക് ഇവർ എറിഞ്ഞതായി പൊലീസ് പറഞ്ഞു.














