വാഷിങ്ടൺ ഡിസി: പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യൻ നടത്തുന്ന ചാന്ദ്രയാത്രയായ ആർട്ടെമിസ് 2 ദൗത്യം വീണ്ടും വൈകും. റോക്കറ്റിലെ സാങ്കേതിക തകരാർ കാരണം ദൗത്യം നീളുമെന്നാണ് നാസ നൽകുന്ന വിവരം. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ അപ്പർ സ്റ്റേജിൽ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസ്സമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് നാസ മേധാവി ജാരെദ് ഐസക്മാൻ അറിയിച്ചു.മാർച്ച് ആറിന് ആർട്ടെമിസ് വിക്ഷേപണം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നിർണായകമായ വെറ്റ് ഡ്രസ് റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഇത്. നേരത്തെ കണ്ടെത്തിയ ഇന്ധനച്ചോർച്ചകൾ പരിഹരിക്കുകയും ചെയ്തിരുന്നു. എല്ലാ തയാറെടുപ്പുകളും പൂർത്തിയായിരിക്കെ അപ്രതീക്ഷിതമായാണ് വീണ്ടും സാങ്കേതിക തകരാർ നേരിട്ടത്. മാർച്ചിലെ വിക്ഷേപണ സാധ്യതയുള്ള സമയം (ലോഞ്ച് വിൻഡോ) അവസാനിച്ചാൽ പിന്നീട് ഏപ്രിൽ ആദ്യമോ അവസാനമോ ആകും വിക്ഷേപണത്തിന് തിരഞ്ഞെടുക്കുക.1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യമാണ് ആർട്ടെമിസ്. കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിൽ പങ്കെടുക്കുന്നത്














