നടൻ ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയിലെ നികത്താനാവാത്ത വലിയൊരു ശൂന്യതയാണ്. ഒട്ടേറ മികച്ച സിനിമകൾ മലയാളിക്ക് സമാനിച്ച പ്രതിഭ. അദ്ദേഹത്തിന്റെ സംഭാവനങ്ങൾ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് വൽകി ആദരിച്ചത്. ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ശേഷം അമ്മയെ കുറിച്ച് വിനീത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഹൃദയസ്പർശിയാണ്. ശ്രീനിവാസന് ലഭിച്ച പുരസ്കാര ശിൽപം സന്തോഷത്തോടെ കയ്യിൽ പിടിച്ച് ഇരിക്കുന്ന അമ്മയുടെ ചിത്രം വിനീത് പങ്കുവെച്ചു.
വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്. വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭ ശ്രീകുമാരൻ തമ്പിക്കുമാണ് മലയാളത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്. ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.’ആടുജീവിതം’ അഞ്ചുപുരസ്‌കാരങ്ങൾ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്‌സ്), റഫീഖ് അഹമ്മദ് (മികച്ച വരികൾ), ജിതിൻ രാജ് (മികച്ച ഗായകൻ), കെ.ആർ. ഗോകുൽ (മികച്ച നവാഗത നടൻ) സുനിൽ കെ.എസ്. (മികച്ച ഛായാഗ്രഹണം) എന്നിവരാണ് ‘ആടുജീവിത’ത്തിലൂടെ നേട്ടം കൈവരിച്ചത്. ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രം മികച്ച ചിത്രം (ക്രിട്ടിക്‌സ്), വിജയാരാഘവൻ (മികച്ച സഹനടൻ) ഉൾപ്പെടെ നാലുപുരസ്‌കാരങ്ങൾ നേടി. മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ മികച്ച നവാഗത താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.














