Kerala

ഷർട്ടിൽ രക്തക്കറ; ഒരുമിച്ചെത്തി ഒറ്റയ്ക്ക് മടങ്ങി; കോട്ടയം സ്വദേശിയായ യുവതിയെ കൊന്ന് പാളത്തിലിട്ടു?

കൊച്ചി: വൈറ്റിലയിലെ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ പൊന്നുരുന്നി സ്വദേശി കസ്റ്റഡിയിൽ. ഹൈക്കോടതിയിലെ മുൻ ജീവനക്കാരനായ ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഷാജിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് വൈറ്റില ഫ്ളൈ ഓവറിന് താഴെ റെയിൽപാളത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഇദ്ദേഹം റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടെത്തിയത്.പ്രാഥമിക പരിശോധനയിൽതന്നെ സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ട്രെയിനിൽ നിന്ന് വീണതല്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും സമീപത്തായി രക്തക്കറ കണ്ടെത്തിയെന്നും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.മൃതദേഹത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽഫോൺ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട യുവതിയെയും തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. സുധ ബേബിയും ഷാജിയും ഏറെക്കാലമായി സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തിൽ സുധ ബേബിയും ഷാജിയും തിങ്കളാഴ്ച രാത്രി റെയിൽപാളത്തിന് സമീപത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. ഷാജിയുടെ വാഹനത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. തുടർന്ന് രണ്ടുപേരും റെയിൽപാളത്തിന് സമീപത്തേക്ക് പോയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. എന്നാൽ, ഏറെനേരം കഴിഞ്ഞ് ഷാജി മാത്രം തിരികെവരുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതും ഷാജിക്കെതിരെയുള്ള പ്രധാന തെളിവായി.ഷാജിയെ കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ ഷർട്ടിൽ ചോരപുരണ്ടനിലയിലായിരുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് സുധ ബേബി കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. ഷാജിയെ വിശദമായി ചോദ്യംചെയ്യുന്നതിൽനിന്ന് ഇതെല്ലാം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.ഷാജിയും സുധ ബേബിയും ഏറെക്കാലമായി സൗഹൃദത്തിലാണെന്നും യുവതിയുടെ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നുമാണ് പോലീസ് നൽകുന്നവിവരം. എന്നാൽ, ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. കൊല്ലപ്പെട്ട യുവതിയുടെ മുഖത്ത് മാത്രമാണ് കാര്യമായ പരിക്കുള്ളത്. മൃതദേഹം റെയിൽപാളത്തിന് സമീപം ഉപേക്ഷിച്ച് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും സംശയിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.