Kerala

സുധയ്ക്ക് ആത്മഹത്യാപ്രവണ‌ത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി

വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.

ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു തർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ സുധയെ കൊന്നു ഷാജി ട്രാക്കിൽ തള്ളുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വൈറ്റില റെയിൽവേ മേൽപാലത്തിനു സമീപം ട്രെയിൻ ഓടാത്ത പാളത്തിൽ സ്ത്രീയുടെ ശരീരം കണ്ടതോടെ കൊലപാതകമാണെന്നു വ്യക്തമായിരുന്നു.

പുലർച്ചെ ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണു മൃതദേഹം കണ്ട വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. സ്ഥലത്തെത്തിയ മരട് പൊലീസ് നടത്തിയ പരിശോധനയിൽ മരണം ട്രെയിൻ തട്ടിയല്ലെന്നു സ്ഥിരീകരിച്ചു. പിടിവലി ന‌ടന്നതിന്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈൽ ഫോൺ ലഭിച്ചതും നിർണായകമായി. ഷാജി നടന്നുവരുന്നതും ഷർട്ടിൽ രക്തംപറ്റിയതും സിസിടിവിയിൽ ഉണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞു പ്രതിയിലേക്കു പൊലീസ് എത്തിയത്.ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.