Kerala

ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

കൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണ്.

ഈ മാസം 22നായിരുന്നു സംഭവം. സമൂഹമാധ്യമത്തിലൂടെ കുറച്ചു കാലമായി പരിചയമുള്ളവരാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും. സംഭവദിവസം വൈകിട്ട് ഒരുമിച്ച് പുറത്തു പോകാമെന്ന് തീരുമാനിച്ചെങ്കിലും യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് യുവാവിനെ ക്ഷണിക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.

യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി യുവാവിന്റെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ കൂട്ടത്തിലൊരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിന്റെ വലതുകൈപ്പത്തിക്ക് അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഇടതുകൈ കൊണ്ട് യുവാവ് തടഞ്ഞു. യുവാവിന്റെ നഗ്നചിത്രങ്ങളും പ്രതികൾ പകർത്തിയതായി എഫ്ഐആറില്‍ പറയുന്നു. മർദനത്തിൽ നട്ടെല്ലിന് പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.

24ന് വൈകിട്ടാണ് യുവാവ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻസ് 127 (2), 351 (2), 118 (1), 110, 189 (4), 296 (ബി) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 92 (എ) പ്രകാരവും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സഫ്ന അടക്കമുള്ള പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.