Listen live radio
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലേക്കെത്തുന്ന കേന്ദ്ര ധനസഹായം ശ്രദ്ധേയമാകുന്നു
കേന്ദ്ര ഗവണ്മെന്റ് കോവിഡ്-19 കാലത്ത് പ്രഖ്യാപിച്ച വിവധ സാമ്പത്തിക സഹായങ്ങള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കുന്ന പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു.
ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി കേന്ദ്ര ഗവണ്മെന്റ്പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് ബാങ്കുകള്‍ നേരിട്ട് വീടുകളില്‍ എത്തിച്ചുനല്‍കുന്നത്.
കോവിഡ്-19 ലോകമാകമാനം പിടിമുറുക്കിയപ്പോള്‍ നിരാലംബരായ പാവപ്പെട്ടവര്‍ക്കായി
കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച പദ്ധതിയായ ഗരീബ് കല്യാണ്‍ യോജന ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ജന്‍ധന്‍ അക്കൗണ്ട് വഴി കുടുംബിനികളുടെ അക്കൗണ്ടിലേക്ക് 500 രൂപയും മുതര്‍ന്ന പൗരന്‍മാരുടെ അക്കൗണ്ടുകളിലേക്ക് 1000 രൂപയും നല്‍കുന്ന പദ്ധതി പല ലോക രാജ്യങ്ങളും അനുകരിക്കാനും തുടങ്ങി. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ഈ പണം എങ്ങിനെ ജനങ്ങളില്‍ എത്തും എന്ന് ആശങ്കയും ഉണ്ടായിരുന്നു. ഇതിന് പരിഹാരമായി ബാങ്കിംഗ് സേവനങ്ങള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചാണ് വിവിധ പൊതുമേഖലാ ബാങ്കുകള്‍ ഈ ഗവണ്മെന്റ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്.
ബിസിനസ് കറസ്പോണ്ടന്‍സ് സ്കീം വഴിയാണ് വീടുകളില്‍ ഈ സേവനം എത്തുന്നത്. വയനാട്ടിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും ബിനിനസ് കറസ്പോണ്ടന്‍സ് വഴി പണം വീടുകളില്‍ എത്തിക്കുന്നുണ്ട്. ഇതിന് പുറമെ വിവിധ ബാങ്കുകള്‍ മൊബൈല്‍ എടിഎം വഴിയും ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള സാമ്പത്തിക സഹായം ജനങ്ങളില്‍ എത്തിക്കുന്നു. വയനാട്ടില്‍ ഓരോ ദിവസവും ഇത്തരത്തില്‍ 100ഓളം വീടുകളില്‍ സേവനം എത്തിക്കുന്നതായി ലീഡ് ബാങ്ക് മാനേജര്‍ ശ്രീ. ജി. വിനോദ് അറിയിച്ചു.
ഗരീബ് കല്യാണ്‍ യോജനയ്ക്ക് പുറമെ കിസാന്‍ സമ്മാന്‍ നിധിയും ഇപിഎഫ് പെന്‍ഷനുകളും ഇത്തരത്തില്‍ ആളുകളിലേക്ക് എത്തുന്നുണ്ട്. വയനാട്ടില്‍ ഏപ്രിൽ 2ാം തീയതി മുതല്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക സഹായവും ഏപ്രിൽ 6ാം തീയതി മുതല്‍ കിസാന്‍ സമ്മാന്‍ നിധിയും വിതരണം ചെയ്തു തുടങ്ങിയതായും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. യാത്രാ സൗകര്യം ഇല്ലാത്തവര്‍ക്കും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും വലിയ അനുഗ്രഹമാകുകയാണ് ഈ പദ്ധതി. ഓരോ മാസവും 20 കോടി സ്ത്രീ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കാണ് കേന്ദ്ര ഗവണ്മെന്റ് 500 രൂപ ധനസഹായം നല്‍കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 3കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കുമാണ് പ്രതിമാസം 1000 രൂപ നല്‍കുന്നത്.