കൊച്ചി ∙ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. കേസിലെ പ്രതികളായ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തു നിന്ന് പൊലീസ് പിടികൂടിയിരുന്നു. മദ്യലഹരിയിൽ ആയിരുന്നതിനാലാണ് വാഹനം നിർത്താതിരുന്നത് എന്നാണ് പ്രതികളുടെ മൊഴി.
കാറിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നതിൽ വിശദമായ പരിശോധന നടത്തും. 25ന് പുലർച്ചെ 1.30ന് കലൂർ ശാസ്താ റോഡ് ഭാഗത്ത് പരിശോധന നടത്തിയിരുന്ന പൊലീസ് സംഘത്തിനു നേരെയാണ് യുവാക്കൾ കാർ ഇടിച്ചു കയറ്റിയത്. പൊലീസിനെ കണ്ടപ്പോൾ ആദ്യം വേഗം കുറച്ച കാർ പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. തുടർന്ന് എഎസ്ഐ സന്തോഷ് കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണു. ബോണറ്റിൽ കുടുങ്ങിയ സന്തോഷുമായി കാർ 20 മീറ്ററോളം ദൂരം മുന്നോട്ടുപോയി. സംഭവത്തിൽ സന്തോഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് അപകടമുണ്ടാക്കിയ കാർ കണ്ടെത്തിയത്.














