Listen live radio
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് സ്റ്റേ ചെയ്യണം; സംസ്ഥാനം- ഹൈക്കോടതിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ട് സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.ഐ.ഡി.സിയും സ്വകാര്യവ്യക്തികളും നേരത്തെ ഹരജി നല്കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അഡ്വ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. എയർപോർട്ട് സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിമാനത്താവള വിഷയത്തിൽ സർക്കാർ ഇന്നലെ സർവകക്ഷിയോഗവും വിളിച്ചുകൂട്ടിയിരുന്നു. വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെയുള്ള നിയമപോരാട്ടത്തിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസും വ്യക്തമാക്കി.
വിഷയത്തിൽ നിയമസഭയിൽ ഏകകണ്ഠമായ പ്രമേയം പാസ്സാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതേസമയം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകുന്നതിനെ ബിജെപിയും തിരുവനന്തപുരം എംപി ശശി തരൂരും സ്വാഗതം ചെയ്യുകയാണ്. സർക്കാർ നിയമപോരാട്ടം തുടർന്നാലും ടെൻഡർ റദ്ദാക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സർക്കാരിന് എതിരായിരുന്നു ഹൈക്കോടതി വിധി. ടെൻഡർ പ്രകാരമുളള നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനാൽ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും വിദഗ്ധർ പറയുന്നു.